banner

സംസ്ഥാനത്തെ കലാലയങ്ങളിൽ നടക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ ഫാസിസമാണെന്ന് ഷിബു ബേബി ജോൺ

സംസ്ഥാനത്തെ കലാലയങ്ങളിൽ നടക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ ഫാസിസമാണെന്ന് ഷിബു ബേബി ജോൺ. ശാസ്താംകോട്ട കോളേജിൽ കഴിഞ്ഞദിവസം ഉണ്ടായ ആക്രമണം തെരഞ്ഞെടുപ്പ് പരാജയത്തിന്റെ മറവില്‍, എസ്എഫ്‌ഐ വേഷമണിഞ്ഞ ഗുണ്ടകള്‍ അഴിച്ചുവിടുകയാണെന്ന രൂക്ഷവിമര്‍ശനവുമായി മുന്‍മന്ത്രിയും ആർ.എസ്.പി നേതാവുമായ ഷിബു ബേബി ജോണ്‍ രംഗത്ത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഷിബു ബേബി ജോണിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം:

കലാലയങ്ങളിൽ രാഷ്ട്രീയം ഇല്ലാത്തതിന്റെ പോരായ്മകൾ കർണാടകയിൽ ദൃശ്യമാകുമ്പോൾ, കേരളത്തിലെ കലാലയ രാഷ്ട്രീയത്തിലെ ദൂഷ്യവശങ്ങളാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഇവിടത്തെ ക്യാമ്പസുകളിൽ കാണാൻ കഴിയുന്നത്. ജനാധിപത്യ ബോധത്തിൻ്റെ അവസാനകണിക പോലും നശിച്ച നിലയിലേക്ക് ഇവിടത്തെ കലാലയ രാഷ്ട്രീയത്തെ കൊണ്ടെത്തിച്ചതാരാണ്?

കഴിഞ്ഞദിവസം ശാസ്താംകോട്ട കോളേജിലുണ്ടായ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ മറവിൽ വ്യാപക ആക്രമണമാണ് എസ്എഫ്ഐ വേഷമണിഞ്ഞ ഗുണ്ടകൾ അഴിച്ചുവിട്ടത്. ചവറയിൽ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള കോളേജിൻ്റെ മുൻവശത്തെ ഗേറ്റിൽ പോലീസ് കാവൽ നിൽക്കുമ്പോൾ എംഎൽഎയുടെ വീടിനോട് ചേർന്നുള്ള ഗേറ്റ് തുറന്നു കൊടുത്ത് അക്രമികളെ അകത്തേക്ക് കയറ്റി വിട്ട് തങ്ങൾക്കെതിരെ മത്സരിച്ചവരെയെല്ലാം തല്ലിച്ചതക്കുന്ന കാഴ്ച്ചയാണ് കണ്ടത്. കുന്നത്തൂരിലും ചവറയിലും നടന്ന ആക്രമണത്തിനു പിന്നാലെ അന്തരിച്ച മുൻ എംഎൽഎ തോപ്പിൽ രവിയുടെ കൊല്ലത്തെ സ്മാരക സ്തൂപവും കഴിഞ്ഞ രാത്രി ഇരുട്ടിൻ്റെ മറവിൽ തകർക്കപ്പെട്ടിരിക്കുന്നു. 

കർണാടകത്തിൽ ബിജെപി ഭരണകുടം വർഗീയ ഫാസിസത്തിന് ചുക്കാൻ പിടിക്കുമ്പോൾ കേരളത്തിലെ സിപിഎം അത് രാഷ്ട്രീയ ഫാസിസം ആയി രൂപപ്പെടുത്തുന്നു. കലാലയങ്ങൾ സർഗ്ഗപ്രതിഭകളെ വാർത്തെടുക്കുന്ന കേന്ദ്രങ്ങളായി പണ്ട് മാറിയിരുന്നെങ്കിൽ ഇന്നത് അക്രമികളെ രൂപപ്പെടുത്തുന്ന കേന്ദ്രങ്ങൾ ആയി മാറ്റുകയാണ് സംസ്ഥാനം ഭരിയ്ക്കുന്ന ഭരണകൂടം.

Post a Comment

0 Comments