banner

140 മണ്ഡലങ്ങളിലെ 100 വീതം വീടുകള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍,വാതില്‍പ്പടി സേവനം,എല്ലാ ജില്ലയിലും സുഭിക്ഷ ഹോട്ടല്‍,നൂറ് ദിന പരിപാടി


തിരുവനന്തപുരം : മെയ് മാസത്തില്‍ സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ വീണ്ടും നൂറ് ദിന പരിപാടി പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍.നാളെ ആരംഭിച്ച്‌ മെയില്‍ അവസാനിക്കുന്ന വിധമാണ് നൂറ് ദിന പരിപാടിക്ക് രൂപം നല്‍കിയത്. ഇക്കാലയളവില്‍ 1557പദ്ധതികളാണ് നടപ്പാക്കുക. ഇതിനായി 17,183 കോടി രൂപ വകയിരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മെയ് 20ന് സര്‍ക്കാര്‍ ഒരു വര്‍ഷം തികയ്ക്കുകയാണ്്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒട്ടേറെ പ്രയാസങ്ങളിലൂടെയാണ് കടന്നുപോയത്. കോവിഡിന്റെ രണ്ടും മൂന്നും തരംഗങ്ങള്‍ ജനജീവിതത്തെ സാരമായി ബാധിച്ചു. സാധാരണ നടക്കേണ്ട പല പ്രവര്‍ത്തനങ്ങള്‍ക്കും തടസം ഉണ്ടായി. എന്നാല്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ജനജീവിതം സുരക്ഷിതമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തടസം സംഭവിക്കാത്ത വിധമാണ് സര്‍ക്കാര്‍ ഇടപെട്ടതെന്നും മുഖ്യമന്ത്രി അറിയിച്ചു.

നൂറ് ദിന പരിപാടിയിലൂടെ നാലരലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. എല്ലാ റേഷന്‍ കാര്‍ഡുകളും സ്മാര്‍ട്ടാക്കും. 30000 സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് കെ ഫോണ്‍ കണക്ഷന്‍ നല്‍കും. 140 മണ്ഡലങ്ങളിലെ 100 വീതം വീടുകള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കും.സംസ്ഥാനത്തൊട്ടാകെ വാതില്‍പ്പടി സേവനങ്ങള്‍ നല്‍കും.15000 പേര്‍ക്ക് പട്ടയം വിതരണം ചെയ്യും. എല്ലാ ജില്ലയിലും സുഭിക്ഷ ഹോട്ടല്‍ ആരംഭിക്കും. കൃഷി സാര്‍വത്രികമാക്കാന്‍ ഞങ്ങളും കൃഷിയിലേക്ക് എന്ന ബൃഹദ് പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ വിജയകരമായി രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. നാട് ഒന്നാകെ ആഗ്രഹിച്ച കാര്യമാണ്. രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കിയ കരസേനയ്ക്കും വ്യോമസേനയ്ക്കും കോസ്റ്റ് ഗാര്‍ഡിനും നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

0 Comments