banner

ഹോട്ടൽ ഉടമയായ യുവാവിനെ കുത്തിക്കൊലപ്പെടുത്തി; രണ്ട് പേർ പിടിയിൽ, വാക്കുതർക്കത്തെ തുടർന്നെന്ന് പൊലീസ്

*കൊല്ലപ്പെട്ട ജസീര്‍ ( വലത് ആദ്യം), പിടിയിലായ പ്രതികൾ

കണ്ണൂര്‍ : വാക്കുതർക്കത്തെ തുടർന്ന് ഹോട്ടൽ ഉടമയായ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കണ്ണൂർ ആയിരക്കരയിലാണ് സംഭവം. പയ്യാമ്പലത്തെ സൂഫി മക്കാനി ഹോട്ടല്‍ ഉടമ ജസീര്‍ (35) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് പുലർച്ചെ 12.40 ആയിക്കര മാർക്കറ്റിന് സമീപമാണ് സംഭവം. ഹോട്ടൽ ഉടമയായ ജസീർ ഹോട്ടൽ അടച്ചതിന് ശേഷം ആയിക്കര മത്സ്യമാര്‍ക്കറ്റിന് സമീപം തൻ്റെ വാഹനം എടുക്കാനായി എത്തിയതായിരുന്നു. ഈ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന പ്രതികളുടെ വാഹനം മാറ്റുന്നതുമായി ബന്ധപ്പെട്ട് ജസീറും റബീയ്, ഹനാന്‍ എന്നിവരുമായി വാക്കു തർക്കത്തിൽ ഏർപ്പെടുകയും ആയിരുന്നു. പിന്നാലെ ഇരുമ്പു കമ്പി കൊണ്ട് പ്രതികളിലൊരാൾ ജസീറിനെ നെഞ്ചത്ത് കുത്തി പരിക്കേല്പ്പിക്കുകയായിരുന്നു. 

നെഞ്ചത്ത് ആഴത്തിൽ മുറിവേറ്റ ജസീറിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായ മുറിവ് മരണത്തിലേക്ക് നയിക്കുകയായിരുന്നു. പിന്നാലെ റബീയ്, ഹനാന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും പ്രതികള്‍ കുറ്റം സമ്മതിക്കുകയും ചെയ്തതായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. സംഭവസ്ഥലത്ത് പൊലീസ് നിരീക്ഷണം തുടരുകയാണ്.

എന്നാൽ, വാക്കുതർക്കത്തെ തുടർന്നാണ് കൊലപാതകമെന്നും കേസിന് മുൻകാല പശ്ചാത്തലമില്ലെന്നും പൊലീസ് സൂചിപ്പിച്ചു. സംഭവ സമയം പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. ഈക്കാര്യത്തിൽ വിശദമായ പരിശോധനകൾക്കും മെഡിക്കൽ ടെസ്റ്റുകൾക്കും ശേഷം മാത്രമേ ഇത് സ്ഥീരികരിക്കാൻ കഴിയൂ. സംഭവവുമായി ബന്ധപ്പെട്ട് ജില്ലയിലെ പൊലീസ് ഉന്നത വൃത്തങ്ങൾ സ്ഥലത്തെത്തിയിരുന്നു. 

Post a Comment

0 Comments