banner

പിന്നെയും പിന്നെയും ഓർമ്മകൾ പടി കടന്നെത്തുമ്പോൾ!

മലയാള ചലച്ചിത്ര രംഗത്തെ ഗാനശാഖയ്ക്ക് അതിൻ്റെ അസ്ഥിത്വത്തം സമ്മാനിച്ച വരികളായിരുന്നു ഗിരീഷ് പുത്തഞ്ചേരിയുടേത്. വിരഹത്തിൻ്റെയും പ്രണയത്തിൻ്റെയും അവസ്ഥകൾക്ക് ആ വരികൾ മലയാളിയുടെ കാതുകളിൽ ആശ്വാസം പകർന്നിട്ടുണ്ട്. 

അർത്ഥവത്തായ വരികൾ കൊണ്ട് മലയാള ചലച്ചിത്ര ഗാനങ്ങളുടെ പെരുമയുയർത്താനും തൻ്റെ സൃഷ്ടികളിൽ അവ ആലേഖനം ചെയ്യാനും ചുരുക്കം ചിലർക്കേ കഴിഞ്ഞിട്ടുള്ളൂ. അതിലൊരാളായി എടുത്തു പറയാൻ കഴിയുന്ന പേരാണ് പുത്തഞ്ചേരിയുടേത്. അതുകൊണ്ടാകാം വേർപാടിൽ തീർത്ത പന്ത്രണ്ട് വർഷത്തെ ഇടവേള അദ്ദേഹത്തിൻറെ ഓരോ ഗാനങ്ങളും ഏറെ പുതുമയോടെ തന്നെ സംഗീതാസ്വാദകർക്ക് നെഞ്ചേറ്റുന്നതിനുള്ള കാലയളവ് മാത്രമായി ചുരുങ്ങിയത്.

കോഴിക്കോട് പുത്തഞ്ചേരിയിൽ പുളിക്കൂൽ കൃഷ്ണ പണിക്കരുടേയും മീനാക്ഷി അമ്മയുടേയും മകനായി 1961 മേയ് 1 നാണ് ഗിരീഷ് പുത്തഞ്ചേരിയുടെ ജനനം.  ആകാശവാണിക്കു വേണ്ടി ലളിതഗാനങ്ങൾക്ക് രചന നിർവ്വഹിച്ചാണ് ഗാനരചനാ രംഗത്തേക്ക് പ്രവേശനം. മലയാള സിനിമാ മേഖലയിൽ തൻ്റെ കാലയളവിൽ 344 ചിത്രങ്ങൾക്കുവേണ്ടി 1599-ലേറെ ഗാനങ്ങൾക്ക് രചന നിർവ്വഹിച്ചു.

ഗാനരചയിതാവെന്നതിൽ ശോഭിക്കവേ ഇതിനിടയിൽ മികച്ച തിരക്കഥാകൃത്തും, കഥാകൃത്തുമായെല്ലാം മലയാള സിനിമാരംഗത്ത് പല കാലങ്ങളിലായി രംഗ പ്രവേശനം ചെയ്തു. ദേവാസുരം എന്ന ചിത്രത്തിലെ സൂര്യ കിരീടം വീണുടഞ്ഞു … 1998 പുറത്തിറങ്ങിയ പ്രണയ വർണ്ണങ്ങളിൽ ആരോ വിരൽ മീട്ടി … 2001 ആകാശദീപങ്ങൾ സാക്ഷി തുടങ്ങി അദ്ദേഹത്തിൻറെ നിരവധി ഗാനങ്ങൾ മലയാളികൾ ഇന്നും തങ്ങളുടെ വികാരങ്ങളുടെ സഹയാത്രികനാക്കുന്നു. 

വേറിട്ട ശൈലിയിൽ ആരാലും അംഗീകരിക്കപ്പെട്ട ഗിരീഷ് പുത്തഞ്ചേരി എന്ന അതുല്യ പ്രതിഭയുടെ വരികൾക്ക് തുല്യമാകില്ല പുത്തൻ ഗാനങ്ങൾ എത്ര പിറവിയും എന്നു തന്നെ പറയേണ്ടി വരും.
അഗ്‌നിദേവന്‍, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, പുനരധിവാസം, രാവണപ്രഭു, നന്ദനം, ഗൗരീശങ്കരം, കഥാവശേഷന്‍ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളാണ് അദ്ദേഹത്തെ മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരത്തിന് അർഹനാക്കിയത്. അന്തരിച്ച നടൻ കൊച്ചിൻ ഹനീഫയെ കുറിച്ച് അനുസ്മരണ കുറിപ്പ് എഴുതുന്നതിനിടയിൽ പെട്ടെന്ന് കടുത്ത തലവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വൈദ്യ സഹായം തേടുകയും രണ്ടുതവണ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നെങ്കിലും അദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതി വീണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ ഫെബ്രുവരി 10 ന് അദ്ദേഹം കാല യവനികയ്ക്കപ്പുറം മറിയുകയായിരുന്നു. എന്നിരുന്നാലും തൻ്റെ തൂലികയിൽ വിരിയിച്ചെടുത്ത അനശ്വര സൃഷ്ടികളിലൂടെ അദ്ദേഹം ഏക്കാലവും ആരാധക ഹൃദയങ്ങളിൽ പ്രിയപ്പെട്ടവനെന്ന പോലെ ജീവിക്കുന്നു.......

Post a Comment

0 Comments