banner

'വൈഡൂര്യം' സിനിമ നിര്‍മിച്ച് കടക്കെണിയിലായി, സിനിമാ നിര്‍മ്മാതാവിൻ്റെ വീടൊഴിപ്പിക്കാന്‍ വെടിവെപ്പും ഗുണ്ടാ ആക്രമണവും; രണ്ട് പേർ പിടിയിൽ

കടക്കെണിയിലായ സിനിമാ നിര്‍മ്മാതാവിനെ വീടൊഴിപ്പിക്കാന്‍ വെടിവെപ്പും ഗുണ്ടാ ആക്രമണവും നടത്തിയ രണ്ട് പേരെ പൊലീസ് പിടികൂടി. കോഴിക്കോട് നന്‍മണ്ടയില്‍ ഇന്നലെയാണ് സിനിമാ നിര്‍മ്മാതാവിന് നേരെ വെടിവെപ്പും ഗുണ്ടാ ആക്രമണവും നടന്നത്.  

2016ല്‍ പുറത്തിറങ്ങിയ വൈഡ്യൂര്യം എന്ന സിനിമയുടെ നിര്‍മാതാവ് വില്‍സണ് എതിരെയാണ് ആക്രമണമുണ്ടായത്.

മുക്കം ചെറുവാടി ചൗത്തടിക മുനീര്‍ (38), ഓമശ്ശേരി പുത്തൂര് കരിമ്ബാരു കുഴിയില്‍ ഷാഫി (32) എന്നിവരാണു പിടിയിലായത്. വില്‍സണ് പണം കടം നല്‍കിയ ബാലുശ്ശേരി സ്വദേശിയുടെ സഹായികളാണ് വീട്ടിലെത്തി വെടിവച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

പത്തുവര്‍ഷം മുന്‍പ് വീട് പണയപ്പെടുത്തി ബാലുശ്ശേരി സ്വദേശിയില്‍ നിന്ന് 50 ലക്ഷം രൂപ വാങ്ങിയിരുന്നു. പലിശയടക്കം 87 ലക്ഷം രൂപ മടക്കി നല്‍കിയെങ്കിലും കടംവീട്ടിയില്ലെന്ന് കാണിച്ച്‌ ഇയാള്‍ കേസിന് പോകുകയും അതില്‍ ജപ്തി നടപടി ഉണ്ടായെന്നുമാണ് വില്‍സണ്‍ പറയുന്നത്.

ജപ്തി നടപടി നേരിട്ടതിനെ തുടര്‍ന്ന് വീട്ടുസാധനങ്ങള്‍ തൊട്ടടുത്തുള്ള ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റുന്നതിനിടയിലാണ് തോക്കുമായെത്തിയ സംഘം വെടിയുതിര്‍ത്തത്. ഭാര്യയും രണ്ടു മക്കളും സംഭവം നടക്കുമ്ബോള്‍ ഒപ്പമുണ്ടായിരുന്നു.

2010ല്‍ സിനിമ നിര്‍മിക്കാന്‍ രണ്ട് കോടിയിലധികമാണ് വില്‍സണ് ചെലവായത്. പടം പൂര്‍ത്തിയായ ശേഷം റിലീസ് ചെയ്യാന്‍ 50 ലക്ഷത്തോളം രൂപ ആവശ്യമായതിനെ തുടര്‍ന്നാണ് വായ്പയെടുക്കേണ്ടിവന്നത്. തൃശൂരില്‍ വില്‍സന്റെ പേരിലുണ്ടായിരുന്ന 32 സെന്റ് സ്ഥലം ഈടായി രജിസ്റ്റര്‍ ചെയ്തു നല്‍കുകയും ചെയ്തിരുന്നു. സിനിമ പരാജയപ്പെട്ടതോടെ വില്‍സണ്‍ സാമ്ബത്തികമായി ബുദ്ധിമുട്ടിലായി.

Post a Comment

0 Comments