banner

യുവാവിന് തുടർച്ചയായി ക്ഷീണം, മരുന്ന് കഴിച്ചിട്ടും കുറവില്ല; ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ഭാര്യ അറസ്റ്റിലായി

കോട്ടയം : ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ഭാര്യ അറസ്റ്റിലായി. പാലാ മീനച്ചിൽ പാലാക്കാട് സതീമന്ദിരം വീട്ടിൽ ആശാ സുരേഷിനെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവിനെ കൊലപ്പെടുത്താൻ ഭക്ഷണത്തിലും വെള്ളത്തിലും മാനസിക രോഗത്തിനുള്ള മരുന്ന് കലർത്തിയാണ് ഇവർ ഭർത്താവിനെ കൊലപ്പെടുത്തുവാൻ ശ്രമിച്ചതെന്ന്  പോലീസ് പറയുന്നു.

സ്ഥിരതാമസക്കാരനും തിരുവനന്തപുരം സ്വദേശിയുമായ  സതീഷ് ഇന്നലെ സ്റ്റേഷനിൽ ഹാജരാക്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഭർത്താവ് അറിയാതെ 2015 മുതൽ ഇവർ മാനസിക രോ​ഗത്തിന്റെ മരുന്ന് ഭക്ഷണത്തിലും വെള്ളത്തിലും കലർത്തി നൽകുകയായിരുന്നു.

പാലാ മുരിക്കുംപുഴ സ്വദേശിയായ ആശയെന്ന യുവതിയെ 2006 ലാണ് തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ സതീഷ് വിവാഹം കഴിക്കുന്നത്. അതിനു ശേഷം 2008ൽ യുവാവ് മുരിക്കുംപുഴയിലുള്ള ഭാര്യ വീട്ടിൽ താമസമാക്കി. സ്വന്തമായി പ്രമുഖ ഐസ്‌ക്രീം കമ്പനിയുടെ ഡിസ്ട്രിബ്യൂഷൻ ആരംഭിക്കുകയും ചെയ്തു. ബിസിനസ് പച്ച പിടിച്ചതോടെ 2012-ൽ പാലക്കാട് സ്വന്തമായി വീട് വാങ്ങി അങ്ങോട്ട് മാറുകയും ചെയ്തു. വിവാഹം കഴിഞ്ഞു കുറച്ചു വർഷങ്ങൾ കഴിഞ്ഞത് മുതൽ ഭാര്യയുമായി പല വിഷയങ്ങളിലും വഴക്കുണ്ടാകാറുണ്ടായിരുന്നതായി യുവാവ് പറയുന്നു.

തുടർച്ചയായി ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് യുവാവ് ഡോക്ടറെ കണ്ടെങ്കിലും ഷുഗർ താഴ്ന്നു പോയതാകാം കാരണം എന്ന് ഡോക്ടർ പറയുകയായിരുന്നു. ഇതോടെ മരുന്ന് കഴിച്ചെങ്കിലും കുറവുണ്ടായില്ല. എന്നാൽ 2021 സെപ്റ്റംബർ മാസത്തിൽ 20 ദിവസത്തോളം വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാതെ പുറത്തു നിന്ന് കഴിച്ചപ്പോൾ ക്ഷീണം ഒന്നും തോന്നാതിരുന്നതിനാൽ ആണ് യുവാവിന് സംശയം തോന്നിയത്. ഈ സംശയം ആണ് ഈ കേസിൽ വഴിത്തിരിവായത്.

കാരണമന്വേഷിച്ച് ഇതിന് പിന്നാലെയിറങ്ങിയ യുവാവ് രംഗത്തിറങ്ങി. ഭാര്യയുടെ കൂട്ടുകാരിയായ യുവതിയോട് യുവാവ് കാര്യത്തെക്കുറിച്ച് സംസാരിക്കുകയും ഭാര്യയോട് എന്തെങ്കിലും മരുന്ന് തനിക്ക് തരുന്നുണ്ടോ എന്ന് ചോദിച്ചറിയണം എന്ന് പറയുകയും ചെയ്തു. അതനുസരിച്ച് കൂട്ടുകാരി ഭാര്യയോട് തിരക്കിയപ്പോഴാണ് 2015 മുതൽ ഭർത്താവിന് മാനസിക രോഗത്തിനുള്ള മരുന്ന് ദിവസവും ഭക്ഷണത്തിൽ കലർത്തി നൽകുന്നതായി പറയുകയും മരുന്നിന്റെ ഫോട്ടോ കൂട്ടുകാരിക്ക് ഭാര്യ വാട്‌സ് ആപ്പിൽ അയച്ചു നൽകുകയും ചെയ്തു. തുടർന്ന് ഭർത്താവ് സിസിടിവി ദൃശ്യങ്ങളടക്കം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു.

ജില്ലാ പോലീസ് മേധാവി പരാതി പാലാ ഡിവൈ.എസ്.പി ഷാജു ജോസിന് അയച്ചു. തുടർന്ന് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി കേസ് അന്വേഷിച്ചപ്പോൾ ആണ് പോലീസിന് കാര്യങ്ങള് ബോധ്യപ്പെട്ടത്. ഇതോടെ ഭാര്യക്കെതിരെ കേസ്സ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പിന്നാലെ വീട്ടിൽ റെയ്ഡ് നടത്തി മരുന്ന് പിടിച്ചെടുത്തു. ഇതോടെ യുവതിയെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു.

Post a Comment

0 Comments