banner

കേരളത്തിലും ഹിജാബ് വിവാദം: ഷാൾ ധരിച്ച് സ്കൂളിലെത്തിയ വിദ്യാർത്ഥിനിക്ക് വിലക്ക്; നിഷേധിച്ച് മാനേജ്മെൻറ്

ഷാൾ ധരിച്ച് സ്കൂളിലെത്തിയ വിദ്യാർത്ഥിനിക്ക് വാക്കാൽ വിലക്കേർപ്പെടുത്തിയെന്ന വിവാദത്തിന് പിന്നാലെ വിശദീകരണവുമായി മാനന്തവാടി ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ. സ്കൂളിൽ കുട്ടികൾക്ക് ഹിജാബ്, തട്ടം, ഷാൾ ധരിക്കുന്നതിൽ നിരോധനം ഏർപ്പെടിത്തിയിട്ടില്ലെന്ന് പ്രധാനാധ്യാപിക വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു.

ഈ വർഷം സ്കൂളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കിയിട്ടുണ്ട്. കുട്ടികൾക്ക് ഷാളും മാസ്കും ഒരുമിച്ച് ധരിച്ച് ക്ലാസ്സിൽ ഇരിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനു വേണ്ടി ക്ലാസുകൾ സന്ദർശിച്ചപ്പോൾ ഷാൾ ഒഴിവാക്കാമല്ലോ എന്ന് പറഞ്ഞിട്ടുണ്ട്. ഒരു കുട്ടിയോടും വ്യക്തിപരമായി ഷാൾ ഉപയോഗിക്കരുത് എന്ന രീതിയിൽ പറയുകയോ ഷാളിന്റെ ഉപയോഗം സ്കൂളിൽ വിലക്കുകയോ ചെയ്തിട്ടില്ലെന്നും പ്രധാന അധ്യാപിക പറയുന്നു.

പരാതി ഉന്നയിച്ച വ്യക്തിയുടെ കുട്ടി പ്രസ്തുത ദിവസത്തിലും തുടർന്നുള്ള ദിവസങ്ങളിലും ക്ലാസ്സിൽ ഹാജരായിട്ടില്ല. കുട്ടി ജലദോഷം ആയതിനാലാണ് ക്ലാസിൽ ഹാജരാകാത്തത് എന്നാണ് ക്ലാസ് ടീച്ചർ അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്. മറ്റാരോ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാതെയാണ് അദ്ദേഹം ഈ പരാതിയുമായി മുന്നോട്ടു പോകുന്നത്.

കുട്ടികളുടെ സുരക്ഷയെ കരുതി സ്വർണാഭരണങ്ങളുടെ ഉപയോഗം സ്കൂളിൽ വിലക്കിയിട്ടുണ്ട്. എങ്കിലും രക്ഷിതാക്കളുടെ താൽപര്യപ്രകാരം പ്രത്യേക സന്ദർഭങ്ങളിൽ അനുവാദം നൽകാറുണ്ടെന്നും പ്രധാന അദ്ധ്യാപിക അറിയിച്ചു. നേരത്തെ പ്രധാന അധ്യാപികയുടെ പേരിൽ പ്രചരിച്ച വീഡിയോയിൽ വിശദീകരണത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളല്ല ഉള്ളത്. ഷാൾ ധരിക്കുന്നത് സ്‌കൂളിന്റെ യൂണിഫോം അല്ലെന്ന് പ്രധാന അധ്യാപിക പറയുന്നുണ്ട്. കൈയിറക്കമുള്ള ഇന്നർ ധരിക്കുന്നതിനെയും പ്രധാന അധ്യാപിക എതിർക്കുന്നു.

ഷാളിട്ടു മാത്രമാണ് കുട്ടിയെ ഇത്രയും കാലം സ്‌കൂളിൽ അയച്ചതെന്നും എന്താണ് ഇപ്പോൾ നിയമ പ്രശ്‌നമുണ്ടായതെന്നും പിതാവ് ചോദിക്കുന്നുണ്ട്. സ്‌കൂളിന്റെ നിയമങ്ങൾ അനുസരിച്ച് മാത്രമെ മുന്നോട്ടുപോവാൻ കഴിയൂവെന്ന് അധ്യാപിക മറുപടി പറയുന്നു. ഷാൾ ധരിക്കാൻ അനുവദിക്കില്ലെങ്കിൽ കുട്ടിയുടെ ട്രാൻസഫർ സർട്ടിഫിക്കറ്റ് വാങ്ങി മറ്റു സ്‌കൂളിലേക്ക് പോകാമെന്ന് പിതാവ് വ്യക്തമാക്കി. അത്തരത്തിൽ മുന്നോട്ടുപോകൂവെന്നും അധ്യാപിക മറുപടി പറയുന്നു.

Post a Comment

0 Comments