banner

12കാരനും 13കാരനും കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു; കുളിക്കാനിറങ്ങിയത് അഞ്ച് പേർ; സംഭവം തലസ്ഥാനത്ത്

വിഴിഞ്ഞം : 12കാരനും 13കാരനും കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു. തിരയിൽപ്പെട്ടാണ് അപകടം. ഒരാളെ രക്ഷപ്പെടുത്തി. വിഴിഞ്ഞം ടൗൺഷിപ്പ് കോളനി സ്വദേശികളായ നിസാമൂദിന്റെയും ഫാത്തിമയുടെയും മകൻ നിസാർ(13), ഉബൈദ് റഹ്മാന്റെയും ഫാത്തിമയുടെയും മകൻ മെഹ്റൂഫ്(12) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം തിരയിൽപ്പെട്ട വിഴിഞ്ഞം കപ്പച്ചാൽ വീട്ടിൽ പീരുമുഹമ്മദിന്റെ മകൻ സൂഫിയാനെ(12) രക്ഷപ്പെടുത്തി. കുട്ടിയെ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

വിഴിഞ്ഞം ഹാർബർ റോഡിൽ ലൈറ്റ്ഹൗസിനു സമീപത്തുള്ള ഇൻസ്പെക്ഷൻ ബംഗ്ലാവിനു താഴെയുള്ള ചെറുമണൽ തീരത്താണ് സംഭവം. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. 

സംഭവസ്ഥലത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും നാട്ടുകാരുമാണ് അപകടവിവരം പോലീസിൽ അറിയിച്ചത്. കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സമെന്റും തൊഴിലാളികളുമുൾപ്പെട്ടവർ തിരച്ചിലിനിറങ്ങി. അഞ്ചുപേരാണ് കുളിക്കാനിറങ്ങിയത്. വലിയ തിര വരുന്നതുകണ്ട് ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർ ഭയന്ന് കരയിലേയ്ക്ക് ഓടിയെന്ന് പോലീസ് പറഞ്ഞു.

ഈ കുട്ടികൾ നിലവിളിച്ചതോടെയൊണ് സമീപത്തുള്ള മത്സ്യത്തൊഴിലാളികളും മറ്റുള്ളവരും ശ്രദ്ധിച്ചത്. സൂഫിയാനെ ആദ്യം രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. തുടർന്നു നടത്തിയ തിരച്ചിലിൽ നിസാറിനെയും മെഹ്റൂഫിനെയും കടലിൽനിന്നു കണ്ടെടുത്തു. ആശുപത്രിയിലെത്തിച്ചുവെങ്കിലും രണ്ടുപേരെയും രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു.

മുഫീദ, മുഹ്സിന, സുഹൈബ് എന്നിവരാണ് മെഹ്റൂഫിന്റെ സഹോദരങ്ങൾ. നിസാനയാണ് നിസാറിന്റെ സഹോദരി. മൃതദേഹങ്ങൾ വിഴിഞ്ഞം ടൗൺഷിപ്പ് മസ്ജിദ് ഖബറിൽ സംസ്കരിക്കും. വിഴിഞ്ഞം കോസ്റ്റൽ പോലീസ് കേസെടുത്തു.

Post a Comment

0 Comments