banner

ബാബുവിനെ കുഴിച്ചുമൂടിയത് ജീവനോടെ; ശ്വാസകോശത്തിൽ മണ്ണിന്റെ അംശം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

തൃശ്ശൂർ : ചേർപ്പ് മുത്തുള്ളിയാലിൽ അനിയൻ ചേട്ടനെ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് കണ്ടെത്തൽ. പോസ്റ്റുമോർട്ടത്തിൽ ബാബുവിൻ്റെ ശ്വാസകോശത്തിൽ മണ്ണിൻ്റെ അംശം കണ്ടെത്തി. ജീവനോടെ കുഴിച്ചുമൂടിയാൽ മാത്രമേ ശ്വാസകോശത്തിൽ മണ്ണിൻ്റെ സാന്നിധ്യം ഉണ്ടാകൂ. ഇതോടെ ജീവനോടെയാണ് ബാബുവിനെ സഹോദരൻ സാബു കുഴിച്ചുമൂടിയതെന്ന നിഗമനത്തിലേക്ക് പോലീസ് എത്തുകയായിരുന്നു. ബാബുവിൻ്റെ തലയ്ക്കും മുറിവേറ്റിട്ടുണ്ട്. 

മരിച്ചെന്നു കരുതി ബാബുവിനെ വലിച്ചിഴച്ചു കൊണ്ടുപോയപ്പോൾ കല്ലിലോ മറ്റോ തല തട്ടിയതോടെ ഉണ്ടായ മുറിവാണിതെന്നാണ് പോലീസ് കരുതുന്നത്. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷമാണ് സഹോദരൻ്റെ മൃതദേഹം കുഴച്ചുമൂടിയതെന്നായിരുന്നു പ്രതി സാബുവിൻ്റെ മൊഴി. എന്നാൽ കഴുത്തുഞെരിച്ചതോടെ ബാബു അബോധാവസ്ഥയിലാകുകയും മരിച്ചെന്നു കരുതി കുഴിച്ചുമൂടുകയുമായിരുന്നുവെന്ന നിഗമനത്തിലേക്കാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് വിരൽചൂണ്ടുന്നത്.
കേസിൽ അമ്മയും പ്രതിയാണെന്ന് കഴിഞ്ഞ ദിവസം പൊലീസ് വ്യക്തമാക്കിയിരുന്നു. 

അമ്മയുടെ സഹായത്തോടെയാണ് മൃതദേഹം മറവ് ചെയ്തതെന്ന് പ്രതി കെ ജെ സാബു പൊലീസിന് മൊഴി നൽകിയിരുന്നു. ആശുപത്രിയിലുള്ള അമ്മ പത്മാവതിയുടെ അറസ്റ്റ് ഡിസ്ചാർജ് ആയ ശേഷം രേഖപ്പെടുത്തും.

മദ്യപിച്ചു ബഹളം വച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതിയായ സാബു പൊലീസിനോടു പറഞ്ഞിരുന്നു. സാബുവിന്റെ സഹോദരന്‍ ബാബുവാണ് കൊല്ലപ്പെട്ടത്. ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ രണ്ടുദിവസം മുമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ശനിയാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നത്. മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചിടുകയായിരുന്നു. മൃതദേഹത്തിന്റെ കൈ പുറത്തുകണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.


Post a Comment

0 Comments