banner

ബൈക്കിലെത്തി മാലമോഷണം; മുന്‍ മിസ്റ്റര്‍ ഇന്ത്യ ജേതാവ് അറസ്റ്റിൽ; ബിസിനസിലെ നഷ്ടം നികത്താൻ മോഷണം

ചെന്നൈ : മാലമോഷണ കേസുമായി ബന്ധപ്പെട്ട് മുന്‍ മിസ്റ്റര്‍ ഇന്ത്യ ജേതാവ് മുഹമ്മദ് ഫൈസലിനെ (22) പൊലീസ് അറസ്റ്റ് ചെയ്തു. രത്നാ ദേവിയുടെ (58) പരാതിയിലാണ് എന്‍ജിനിയറിങ് ബിരുദധാരിയായ ചെന്നൈ മന്നാടി സ്വദേശി മുഹമ്മദ് ഫൈസലിനെ പൊലീസ് പിടികൂടിയത്. 10ഗ്രാം വരുന്ന രത്നാദേവിയുടെ സ്വര്‍ണമാലയാണ് മാര്‍ച്ച് 17ന് മോഷണം പോയത്. 2019ലെ മിസ്റ്റര്‍ ഇന്ത്യ പട്ടം കരസ്ഥമാക്കിയയാളാണ് മുഹമ്മദ് ഫൈസല്‍.

ബൈക്കിലെത്തിയ ഒരാൾ കഴുത്തിൽ കിടന്ന മാല തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നുവെന്നാണ് രത്നാദേവി പൊലീസിന് നൽകിയ പരാതി. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് മുഹമ്മദ് ഫൈസലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 2020ല്‍ എന്‍ജിനിയറിങ് ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷം മുഹമ്മദ് ഫൈസല്‍ സഹൃത്തിനൊപ്പം മൊബൈല്‍ ഫോണ്‍ കട നടത്തുകയായിരുന്നു.

കൊവിഡ് കാലത്ത് മുഹമ്മദിന് ബിസിനസില്‍ വലിയ നഷ്ടം നേരിട്ടതോടെ കട ബാധ്യതയായി. ഇതിനെതുടര്‍ന്നാണ് ഇദ്ദേഹം മോഷണത്തില്‍ ഏര്‍പ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ആദ്യ മോഷണം പിടിക്കപ്പെടാത്തതിനെ തുടര്‍ന്ന് പല മോഷണങ്ങളിലും മുഹമ്മദ് ഫൈസല്‍ പങ്കാളിയായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കടം വാങ്ങിയ പണം തിരിച്ചടയ്ക്കാൻ മറ്റ് മാർഗങ്ങളില്ലാതെ പ്രതിസന്ധിയിലായതോടെയാണ് മാല മോഷണത്തിൽ പങ്കാളിയായതെന്ന് പ്രതി കുറ്റസമ്മത മൊഴിയിൽ പറയുന്നുണ്ട്.

Post a Comment

0 Comments