banner

മുസ്ലിം സ്ത്രീകളെ ആപ്പിൽ വില്‍പ്പനയ്ക്ക് വച്ച 'ബുള്ളി ബായ്' കേസിൽ പ്രതിക്ക് ജാമ്യമില്ല

മുസ്ലിം സ്ത്രീകളെ വില്‍പ്പനയ്ക്ക് വച്ച ബുള്ളി ബായ് ആപ്പ് കേസിലെ പ്രതി ശ്വേത സിംഗിന് മുംബൈയിലെ സെഷൻസ് കോടതി വെള്ളിയാഴ്ച ജാമ്യം നിഷേധിച്ചു. 

ജാമ്യത്തിനായി സിംഗ് നടത്തുന്ന രണ്ടാമത്തെ ശ്രമമാണിത്. നേരത്തെയുള്ള ഹർജി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. വിശദമായ ഉത്തരവ് ഇതുവരെ ലഭ്യമായിട്ടില്ലെങ്കിലും അഡീഷണൽ സെഷൻസ് ജഡ്ജി എസ് ജെ ഘരത് സിംഗിന്റെ ജാമ്യാപേക്ഷ നിരസിച്ചു.

മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങൾ അപ്ലോഡ് ചെയ്ത് ലേലത്തിന് വച്ച് വിവാദമായ ഓൺലൈൻ പ്ലാറ്റ്ഫോമാണ് ബുള്ളി ഭായ്. ‘ബുള്ളി ഭായ് എന്ന പേരിൽ മുസ്ലീം സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഈ പുതിയ മൊബൈൽ ആപ്ലിക്കേഷൻ പ്രത്യക്ഷപ്പെട്ടത്.

ഗിറ്റ്ഹബ് പ്ലാറ്റ് ഫോം ഹോസ്റ്റു ചെയ്യുന്ന ‘ബുള്ളി ബായ്’ ആപ്ലിക്കേഷനില്‍ സ്ത്രീകളുടെ ഫോട്ടോകള്‍ അപ് ലോഡ് ചെയ്ത് അവരെ ലേലത്തിനെന്ന് പരസ്യം വെയ്ക്കുകയും ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അജ്ഞാതര്‍ക്കെതിരെ മുംബൈ പൊലീസ് നേരത്തെ  എഫ്ഐആര്‍ ഫയല്‍ ചെയ്തിരുന്നു. വെസ്റ്റ് മുംബൈ സൈബര്‍ പൊലീസ് സ്റ്റേഷന്‍ ‘ബുള്ളി ബായ്’ ആപ്പ് ഡെവലപ്പര്‍മാര്‍ക്കും ആപ്പ് പ്രൊമോട്ട് ചെയ്ത ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്കുമെതിരെ കേസെടുത്തിരുന്നു.

സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ ശബ്ദമുയര്‍ത്തുന്ന പ്രമുഖ മുസ്ലിം വനിത മാധ്യമ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുടെ വിവരങ്ങളും ചിത്രങ്ങളുമാണ് ബുള്ളി ബായ് ആപ്പിലൂടെ പ്രചരിപ്പിച്ചിരുന്നത്.

മുഖ്യപ്രതികളില്‍ ഒരാളായ ശ്വേത സിംഗ് ജാട്ട് ഖല്‍സ 07 എന്ന പേരിലുള്ള വ്യാജ ട്വിറ്റര്‍ അക്കൗണ്ടാണ് ഉപയോഗിച്ചിരുന്നത്. വിദ്വേഷ പോസ്റ്റുകളും ആക്ഷേപകരമായ ഫോട്ടോകളും കമന്റുകളും അപ് ലോഡ് ചെയ്യുന്നതിനായാണ് ഇത് ഉപയോഗിച്ചത്. 

ഇവരുമായി ബന്ധപ്പെട്ടിരുന്നവരും സമാനമായ ആശയം പിന്തുടരുന്നവരാണ്. ആകെ മൂന്ന് അക്കൗണ്ടുകളാണ് ഇവര്‍ കൈകാര്യം ചെയ്തിരുന്നത്. ഖല്‍സ സുപ്രിമിസ്റ്റ് എന്ന പേരിലായിരുന്നു വിശാല്‍ അക്കൗണ്ട് തുടങ്ങിയത്. 

Post a Comment

0 Comments