banner

വീട്ടുടമ പൊലീസിന് നേരെ വാക്കത്തി വീശി, നായ്ക്കളെ അഴിച്ചുവിട്ടു; സംഭവം ജപ്തി നടപടിയ്ക്കിടെ


കൊച്ചി : ജപ്തി നടപടിയുമായി ബന്ധപ്പെട്ട് എത്തിയ പോലീസിനും ബാങ്ക് ഉദ്യോഗസ്ഥർക്കും നേരെ ആക്രമണം. കാക്കനാട് ചെമ്പുമുക്കിലാണ് സംഭവം. വീട് ജപ്തി ചെയ്യാനെത്തിയ ബാങ്ക് ഉദ്യോഗസ്‌ഥര്‍ക്കും പോലീസിനും നേരെ വീട്ടുടമയും മകനും ചേർന്ന് നായ്ക്കളെ അഴിച്ചുവിടുകയും വാക്കത്തി വീശുകയുമായിരുന്നു. ഇതിൽ വാക്കത്തി വീശിയപ്പോൾ വനിതാ ഉദ്യോഗസ്ഥയുടെ കൈയിന് പരിക്കേൽക്കുകയും ചെയ്തു.

ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ചെമ്പുമുക്ക് സ്വദേശിനിയായ അച്ചാമ്മ എന്ന സ്ത്രീയുടെ വീട് ജപ്തി ചെയ്യാനായിരുന്നു പാലാരിവട്ടം എസ് ബി ഐ ബാങ്കിലെ ഉദ്യോഗസ്ഥരും പോലീസും എത്തിയത്. നേരത്തെ ജപ്തി നടപടിക്കെത്തിയപ്പോഴും വീട്ടുകാർ നായ്ക്കളെ അഴിച്ചുവിടുകയും ഉദ്യോഗസ്ഥർക്കെതിരെ ഭീഷണി ഉയർത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ബാങ്ക് ഉദ്യോഗസ്ഥർ പോലീസിനെയും മൃഗസംരക്ഷണ പ്രവർത്തകരെയും അഭിഭാഷക കമ്മീഷനെയും കൂട്ടിയാണ് ജപ്തിക്കെത്തിയത്.

എന്നാല്‍, ബാങ്ക് ഉദ്യോഗസ്‌ഥരെ കണ്ടയുടന്‍ വീട്ടുടമ നായ്‌ക്കളെ അഴിച്ചുവിടുകയായിരുന്നെന്നാണ് ആരോപണം. നായ്‌ക്കളെ തിരികെ കൂട്ടില്‍ കയറ്റാന്‍ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെങ്കിലും ഇവരെയും വീട്ടുകാർ മർദ്ദിക്കുകയായിരുന്നു. പിന്നാലെ അച്ചാമ്മയുടെ മകനായ കെവിന്‍ ഉദ്യോഗസ്ഥയ്ക്ക് നേരെ കത്തി വീശുകയും അതിൽ അവർക്ക് പരിക്കേൽക്കുകയുമായിരുന്നു.

Post a Comment

0 Comments