banner

കോട്ടയത്ത് കാണാതായ അച്ഛനും മകളും ഇടുക്കി കല്ലാര്‍കുട്ടി ഡാമില്‍ മരിച്ചനിലയിൽ


ഇടുക്കി :
അടിമാലിയിൽ കുടുംബ വഴക്കിനെതുടർന്ന് വീടുവിട്ടിറങ്ങിയ അച്ഛനും മകളും അണക്കെട്ടിൽ ചാടി ആത്മഹത്യ ചെയ്ത നിലയിൽ. കോട്ടയം പാമ്പാടി കുരവികൂട്ടിൽ ബനീഷ് (45), മകൾ പാർവ്വതി(16) എന്നിവരുടെ മൃതദേഹങ്ങളാണ് ഡാമിൽനിന്ന് കണ്ടെത്തിയത്. ഇരുവരും ഡാമിൽ ചാടി ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഞായറാഴ്ചയാണ് ബിനീഷിനെയും മകളെയും കാണാതായത്. ഇടുക്കി കമ്പംമെട്ടിലെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞാണ് ഇരുവരും ഞായറാഴ്ച രാവിലെ 11 മണിയോടെ പാമ്പാടിയിൽനിന്നും യാത്രതിരിച്ചത്. വൈകീട്ട് ആറുമണി വരെ ബിനീഷ് മൊബൈൽ ഫോണിൽ പ്രതികരിച്ചിരുന്നെങ്കിലും പിന്നീട് ഫോൺ എടുത്തില്ല. രാത്രിയായിട്ടും ഇരുവരും ബന്ധുവീട്ടിൽ എത്തിയതുമില്ല. ഇതോടെ ഭർത്താവിനെയും മകളെയും കാണാനില്ലെന്ന് ബിനീഷിന്റെ ഭാര്യ പാമ്പാടി പോലീസിൽ പരാതി നൽകി. തുടർന്ന് പാമ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ബിനീഷിന്റെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ കല്ലാർകുട്ടി മേഖലയിലുണ്ടെന്ന് കണ്ടെത്തി. ഇതിനിടെ, കല്ലാർകുട്ടി ഡാമിന് പരിസരത്ത് ഒരു ബൈക്ക് ഇരിക്കുന്നത് ഞായറാഴ്ച വൈകീട്ട് തന്നെ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ ബൈക്കിൽനിന്ന് മൊബൈൽഫോണും പേഴ്സും കണ്ടെത്തി. ഇതേസമയം തന്നെ പാമ്പാടി പോലീസ് അടിമാലി പോലീസിനെ വിവരമറിയിച്ചു. കണ്ടെത്തിയ ബൈക്കും മൊബൈലും ബിനീഷിന്റേതാണെന്ന് സ്ഥിരീകരിച്ചു. തുടർന്നാണ് ഇരുവരും ഡാമിൽ ചാടിയതാകുമെന്ന നിഗമനത്തിൽ തിങ്കളാഴ്ച രാവിലെ മുതൽ തിരച്ചിൽ ആരംഭിച്ചത്.

അടിമാലി, വെള്ളത്തൂവൽ പോലീസും അടിമാലി അഗ്നിരക്ഷാസേന യൂണിറ്റും മുവാറ്റുപുഴയിൽനിന്നുള്ള സ്കൂബാ ടീമുമാണ് ഡാമിൽ തിരച്ചിൽ നടത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ബിനീഷിന്റെ മൃതദേഹം ചെളിയിൽപൂണ്ട നിലയിൽ പാലത്തിന് സമീപത്തുനിന്ന് കണ്ടെത്തി. മൂന്നുമണിയോടെ മകളുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments