banner

കൊല്ലത്ത് വൻ കഞ്ചാവ് വേട്ട: പിടികൂടിയത് കാറിൽ കടത്താൻ ശ്രമിച്ച 25 കിലോ കഞ്ചാവ്; ദമ്പതികൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

കൊല്ലം : ചവറയിൽ വൻ കഞ്ചാവ് വേട്ട. കാറിൽ കടത്താൻ ശ്രമിച്ച 25 കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. കാറിന്റെ ഡോറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവേയാണ് സംഘം പോലീസിന്റെ പിടിയിലായത്. സംഭവത്തിൽ ദമ്പതികൾ ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ കിഴുവില്ലം പറയത്ത് കോണം പടിഞ്ഞാറ്റെവിള പുത്തൻവീട്ടിൽ വിഷ്ണു (27), ഭാര്യ സൂര്യ, കൊല്ലം തൃക്കടവൂർ മുരന്തൽ ചേരി സരിതാ ഭവനിൽ അഭയ്ബാബു (21), കൊല്ലം കടപ്പാക്കട ശാസ്ത്രി ജങ്ഷനിൽ ഇടയിലഴികം പുരയിടത്തിൽ വാടകയ്ക്ക് താമസിക്കുന്ന ഉണ്ണിക്കൃഷ്ണൻ (27) എന്നിവരാണ് അറസ്റ്റിലായത്.

ഞായറാഴ്ച പുലർച്ചെ ആണ് സംഭവം. ദേശീയപാതയിൽ നീണ്ടകര ചീലാന്തി ജങ്ഷനു സമീപം വെച്ചാണ് ഇവർ പിടിയിലായത്. തിരുപ്പതിയിൽ ക്ഷേത്ര ദർശനം നടത്തി മടങ്ങുന്നുവെന്ന വ്യാജേന ഇവർ സഞ്ചരിച്ച കാറിൽ, പൊലീസ് നടത്തിയ പരിശോധനയിലാണു കഞ്ചാവ് കണ്ടെടുത്തത്. കാറിന്റെ ഡോർ ഭാഗത്തു പൊതികളാക്കി കഞ്ചാവ് ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഇവർ നൽകിയ സൂചനയെത്തുടർന്നാണ് കൊല്ലം സ്വദേശി ഉണ്ണിക്കൃഷ്ണൻ അറസ്റ്റിലാകുന്നത്. 

ഇയാൾക്കുവേണ്ടിയാണു കഞ്ചാവ് കൊണ്ടുവന്നതെന്നു കാറിലുണ്ടായിരുന്നവർ പറഞ്ഞു.

കൊല്ലം സിറ്റി ഡാൻസാഫും ചവറ പൊലീസും സ്പെഷൽ ബ്രാഞ്ചും അടങ്ങുന്ന ടീം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. സമാനമായ രീതിയിൽ നേരത്തേയും ഇവർ കഞ്ചാവ് കടത്തിയതായി സംശയിക്കുന്നു. കരുനാഗപ്പള്ളിയിൽനിന്നു ഡാൻസാഫ് ഇവരെ പിന്തുടരുകയും, ശക്തകുളങ്ങരയിൽവച്ച് പിടികൂടാനായി പൊലീസ് കാത്ത് നിൽക്കുന്നതിനിടെ ചീലാന്തി ജങ്ഷനിലെ പെട്രോൾ പമ്പിലേക്കു കയറിയപ്പോൾ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ചവറ പൊലീസ് ഇൻസ്പെക്ടർ എ.നിസാമുദ്ദീൻ, ഡാൻസാഫ് എസ്ഐ ആർ.ജയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ പിടികൂടിയത്.

Post a Comment

0 Comments