banner

കെ.എസ്.ആർ.ടി.സി അധിക സർവീസ്?; സ്വകാര്യ ബസ് പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക്; സമരക്കാരുമായി അനുരഞ്ജനത്തിന് ശ്രമിക്കാതെ സർക്കാർ; ആകെ വലഞ്ഞ് പൊതുജനം

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക് കടന്നു. സർക്കാർ ഇതുവരെ സമരക്കാരെ ചർച്ചയ്ക്ക് വിളിച്ചിട്ടില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ബസ് ചാർജ് വർധനവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഈ മാസം 30ലെ എൽഡിഎഫ് യോഗത്തിന് ശേഷമായിരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. ജനങ്ങളെ മുൾമുനയിൽ നിർത്തി ആവശ്യം സാധിക്കാമെന്ന ധാരണ വേണ്ടന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സൗകര്യങ്ങൾ ഉപയോഗിച്ച് കെ എസ് ആർ ടി സി പരമാവധി സർവീസ് നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം നിരക്ക് വര്‍ധനവില്‍ തീരുമാനമാകാതെ സമരം പിന്‍വലിക്കില്ലെന്നാണ് ബസുടമകളുടെ നിലപാട്. മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് 6 രൂപയാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരം നടത്തുന്നത്. കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്തിയില്ലെങ്കിൽ ജനജീവിതം ഇന്നും ദുരിതത്തിലാവും.

കഴിഞ്ഞ നവംബറില്‍ സമരം പ്രഖ്യാപിച്ചെങ്കിലും മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരതീരുമാനം പിന്‍വലിക്കുകയായിരുന്നു. ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് പറഞ്ഞെങ്കിലും തീരുമാനം അനന്തമായി നീളുന്ന സാഹചര്യത്തിലാണ് വീണ്ടും സമരത്തിലേക്ക് കടന്നതെന്നാണ് ബസ് ഉടമകളൾ പറയുന്നത്.

ബജറ്റില്‍ കെ എസ് ആര്‍ ടി സിക്ക് തുകവകയിരുത്തിയപ്പോഴും സ്വകാര്യ ബസ് മേഖലയെ അവഗണിച്ചതിലും ബസുടമകള്‍ക്ക് അമര്‍ഷമുണ്ട്. സംസ്ഥാനത്ത് നിലവില്‍ സര്‍വീസ് നടത്തുന്ന എണ്ണായിരത്തോം ബസുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.

Post a Comment

0 Comments