banner

10800 പേരെ ഉക്രെയ്നിൽ നിന്ന് തിരികെ എത്തിച്ചതായി കേന്ദ്രം; വിമാന സർവ്വീസ് തുടരും...

റഷ്യ - ഉക്രെയ്ൻ യുദ്ധാന്തരീക്ഷം നിലനില്ക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തിൻ്റെ ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യം വഴി ഇതിനകം 10,800 ഇന്ത്യക്കാരെ പ്രത്യേക വിമാനങ്ങളില്‍ നാട്ടിലെത്തിച്ചതായി കേന്ദ്രസര്‍ക്കാര്‍. 43 പ്രത്യേക സിവിലിയന്‍ വിമാനങ്ങള്‍ വഴി 9,364 പേരെയും സി -17 ന്റെ ഏഴ് വിമാനങ്ങളിലൂടെ ഇതുവരെ 1,428 പേരെയും ഒഴിപ്പിച്ചതായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. സി-17 വിമാനത്തില്‍ 9.7 ടണ്‍ ദുരിതാശ്വാസ സാമഗ്രികളും എത്തിച്ചു നല്‍കി. 

ഇതുവരെ 20,000 ഇന്ത്യക്കാര്‍ ഉക്രെയ്ന്‍ അതിര്‍ത്തി വിട്ടതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി മാധ്യമങ്ങളോട് പതികരിച്ചു.

ഉക്രെയ്നില്‍ നിന്ന് മുഴുവന്‍ ഇന്ത്യക്കാരെയും ഒഴിപ്പിക്കുന്നത് വരെ വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഉക്രെയ്നിന്‍റെ കിഴക്കന്‍ ഭാഗമായ ഖാര്‍കിവ്, പിസോചിന്‍ എന്നിവിടങ്ങളിലാണ് രക്ഷാദൗത്യം കൂടുതല്‍ ശദ്ധപതിപ്പിച്ചിരിക്കുന്നത്. അവിടേക്ക് ഏതാനും ബസുകളും എത്തിക്കാനായിട്ടുണ്ട്. 

300- ഓളം ഇന്ത്യക്കാര്‍ ഖാര്‍കിവിലും 900 പേര്‍ പിസോചിനിലും 700 ലധികം പേര്‍ സുമിയിലും കുടുങ്ങിക്കിടക്കുന്നുെന്ന് അരിന്ദം ബാഗ്ചി പറഞ്ഞു. ഇതിനിടെ, ഉക്രെയ്നിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. 

കേന്ദ്രമന്ത്രിമാരായ ഡോ. എസ് ജയശങ്കര്‍, പിയൂഷ് ഗോയല്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Post a Comment

0 Comments