banner

പട്ടാപകൽ ജൂവലറിയിൽ നിന്ന് കാൽലക്ഷം കവർന്നത് സ്കൂൾ വിദ്യാർത്ഥിനി തന്നെ; പണം മുടി സ്‌ട്രെയിറ്റ് ചെയ്യാൻ വേണ്ടി; ഞെട്ടിത്തരിച്ച് പോലീസ്; സംഭവം തലസ്ഥാനത്ത്


തിരു. അനന്തപുരം : ജൂവലറിയിൽ നിന്ന് സ്കൂൾ യൂണിഫോമിലെത്തി പണം കവർന്ന് സ്‌കൂൾ വിദ്യാർത്ഥിനി. മുടി സ്‌ട്രെയിറ്റ് ചെയ്യാൻ പണത്തിനുവേണ്ടിയാണ് മോഷണം നടത്തിയതെന്ന് വിദ്യാർത്ഥിനിയുടെ മൊഴി. നെയ്യാറ്റിൻകരയിലെ ജൂവലറിയിലാണ് സംഭവം. ഇവിടെ നിന്ന് വിദ്യാർത്ഥിനി പട്ടാപ്പകൽ കവർന്നത് ഇരുപത്തിഅയ്യായിരം രൂപ. കോളജ് വിദ്യാർത്ഥിയായിരിക്കും എന്നാണ് ആദ്യം കരുതിയത്. യൂണിഫോം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. ഉച്ചയോടെ സ്റ്റേഷനിലേക്കും കൂട്ടിക്കൊണ്ടു വന്ന പെൺകുട്ടിയെ പിന്നീട് രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. നഷ്ടപ്പെട്ട പണം മടക്കി നൽകാമെന്ന് രക്ഷിതാക്കൾ അറിയിച്ചതോടെ ജൂവലറി ഉടമ പരാതി നൽകിയില്ല.

തീരദേശത്തെ ഒരു സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗം യൂണിഫോം ധരിച്ചാണ് മോഷണം നടത്തിയത്. ബ്യൂട്ടി പാർലറിൽ നിന്നും സമീപത്തെ മൊബൈൽ ഷോപ്പിൽ നിന്നും മുഖം വ്യക്തമാകുന്ന ചിത്രങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. ഇതും ആളെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചു. മോഷ്ടിച്ച പണം കൊണ്ട് ബ്യൂട്ടിപാർലറിൽ കയറി പെൺകുട്ടി മുടി സ്‌ട്രെയ്റ്റൻ ചെയ്തിരുന്നു.

രാവിലെ പല്ലുവേദന എന്ന പേരിലാണ് പെൺകുട്ടി സ്‌കൂളിൽ നിന്നും പുറത്തിറങ്ങുന്നത്. നെയ്യാറ്റിൻകരയിൽ എത്തിയ പെൺകുട്ടി ഒരു ബ്യൂട്ടി പാർലറിൽ പോയി തലമുടി സ്‌ട്രെയ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. ബ്യൂട്ടിഷൻ ആവശ്യപ്പെട്ട തുക കൈവശം ഇല്ലാതിരുന്ന വിദ്യാർത്ഥിനി തിരിച്ചുപോയി. സമീപത്തെ ഒന്നിലധികം മൊബൈൽ ഷോപ്പുകളിലെത്തി 1000 രൂപ വീതം കടമായി ആവശ്യപ്പെട്ടു. അവർ ആവശ്യം നിരാകരിച്ചതിനു ശേഷമാണ് വെള്ളി ആഭരണങ്ങൾ വിൽക്കുന്ന ജൂവലറിയിൽ എത്തിയതും പണം കവർന്നതും. ഇതിനുശേഷമാണ് ബ്യൂട്ടി പാർലറിൽ തിരികെയെത്തി മുടി സ്‌ട്രെയ്റ്റ് ചെയ്തു മടങ്ങി.

നഗരത്തിൽ പട്ടാപ്പകൽ മോഷണം നടന്നത് വ്യാപാരികളെഞെട്ടിച്ചിരുന്നു. ജൂവലറിയിലെ 2 പേരിൽ ഒരാൾ ബാങ്കിൽ പോയപ്പോഴാണ് സംഭവമുണ്ടായത്. മറ്റെയാൾ ജൂവലറിയിലും ഉണ്ടായിരുന്നെങ്കിലും മരുന്നു കഴിച്ചതിനെ തുടർന്നു മയങ്ങിപ്പോയി. ജൂവലറിയിൽ എത്തിയ യുവതി, ആളില്ലാത്ത കൗണ്ടറിൽ നിന്ന് ഒരു പഴ്‌സ് പുറത്തെടുക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നീട് അതു തിരികെ വച്ച ശേഷം മേശയ്ക്കുള്ളിൽ നിന്ന് ഒരു കെട്ട് നോട്ട് എടുക്കുകയായിരുന്നു.

Post a Comment

0 Comments