banner

വിമാനം മൂക്കുകുത്തി താഴേക്ക് പതിക്കുന്നത് കണ്ടുവെന്ന് പ്രദേശവാസി; ചൈനയിൽ തകർന്നുവീണത് ആറുവർഷം പഴക്കമുള്ള വിമാനം; അന്വേഷണത്തിന് ഉത്തരവിട്ട് പ്രസിഡൻ്റ്

ബെയ്ജിങ് : ചൈനയിൽ 132 യാത്രക്കാരുമായി വിമാനം തകർന്നുവീണ സംഭവത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അന്വേഷണത്തിന് ഉത്തരവിട്ടു. വിമാന അപകടത്തിന്റെ കാരണം എന്താണെന്നത് സംബന്ധിച്ച സൂചനകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

അതിനിടെ വിമാനം മൂക്കുകുത്തി മലനിരകളിലേക്ക് വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. പ്രാദേശിക മൈനിങ് കമ്പനിയുടെ സെക്യൂരിറ്റി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇതെന്നാണ് അവകാശവാദമെന്ന് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. അതിനിടെ വിമാനം മൂക്കുകുത്തി താഴേക്ക് പതിക്കുന്നത് കണ്ടുവെന്ന് പ്രദേശത്തെ ഒരു ഗ്രാമവാസി എഎഫ്പി വാർത്താ ഏജൻസിയോട് പറഞ്ഞു. വിമാനം വനപ്രദേശത്തേക്ക് വീഴുന്നതും കത്തിയമരുന്നതും കണ്ടുവെന്നാണ് ദൃക്സാക്ഷിയെന്ന് അവകാശപ്പെടുന്നയാൾ പറയുന്നത്.

123 യാത്രക്കാരും ഒൻപത് ജീവനക്കാരുമാണ് തകർന്ന വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ എത്രപേർ മരിച്ചുവെന്നത് സംബന്ധിച്ച സ്ഥിരീകരണമൊന്നും ഇതുവരെ വന്നിട്ടില്ല. എന്നാൽ തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ആരുംതന്നെ ജീവനോടെ അവശേഷിച്ചിരിക്കാൻ സാധ്യതയില്ലെന്ന് രക്ഷാപ്രവർത്തകരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാർത്താ ഏജൻസിയും ചൈനയിലെ പീപ്പിൾസ് ഡെയ്ലിയും റിപ്പോർട്ടുചെയ്തു.

വിമാനം തകർന്നുവീണതായി സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ ചൈനയിലെ സിവിൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനാണ് അപകട സ്ഥലത്തേക്ക് രക്ഷാപ്രവർത്തകരെ അയച്ചത്. അപകടത്തിന് പിന്നാലെ ചൈനയിലെ ഈസ്റ്റേൺ എയർലൈൻസിന്റെ വെബ്സൈറ്റ് കറുത്തും വെളുപ്പും നിറത്തിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ചവരോടുള്ള ആദരസൂചകമായാണിത്.

അതിനിടെ ബോയിങ് 2015 ൽ ചൈന ഈസ്റ്റേണിന് കൈമാറിയ വിമാനമാണ് തകർന്നതെന്ന് എ.പി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. ആറു വർഷം പഴക്കമുള്ള വിമാനമാണത്. ചൈനയുടെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഗുവാങ്സിയിലാണ് വിമാനം തകർന്നുവീണത്. കുൻമിങ്ങിൽനിന്ന് ഗുവാങ്സോവിലേക്കുപോയ എംയു 5735 വിമാനമാണ് അപകടത്തിൽപ്പെട്ടത്.


Post a Comment

0 Comments