banner

അമ്മായിയപ്പൻ തന്നെ ശല്യം ചെയ്തിരുന്നതായി മകൾ പറഞ്ഞിരുന്നു; ഒപ്പം ഭർത്താവിന്റെ മാനസിക പീഡനവും; നാലു മാസം മുമ്പ് വിവാഹിതയായ 24കാരി ശുചി മുറിയിൽ തൂങ്ങി മരിച്ചതിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

മലപ്പുറം : തിരൂരില്‍ 24കാരി തൂങ്ങി മരിച്ചതില്‍ ദുരൂഹത. ഭര്‍തൃപിതാവ് നിരന്തരം ശല്യം ചെയ്തിരുന്നതായി പെണ്‍കുട്ടിയുടെ മാതാവും ബന്ധുക്കളും ആരോപിച്ചു. തിരൂര്‍ തൃപ്രങ്ങോട് ബീരാഞ്ചിറയില്‍ ആലത്തിയൂര്‍ നടുവില്‍ പറമ്പില്‍ സുബൈറിന്റെ മകള്‍ ലബീബ (24)യാണ് ഭര്‍തൃഗൃഹമായ ബീരാഞ്ചിറ ചെറിയ പറപ്പൂരിലെ വീട്ടില്‍ വെച്ച് മരണപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. 

നാലു മാസം മുമ്പാണ് കല്‍പറമ്പില്‍ മുസ്തഫയുടെ മകന്‍ ഹര്‍ഷാദുമായി യുവതിയുടെ വിവാഹം കഴിഞ്ഞത്. ഹർഷാദിന്‍റെ ജ്യേഷ്ഠസഹോദരന്‍റെ ഭാര്യയായിരുന്ന ലബീബയെ സഹോദരൻ മരിച്ചതിനെ തുടർന്നാണ് ഹർഷാദ് വിവാഹം ചെയ്തത്.

എന്നാല്‍ ഭര്‍തൃവീട്ടുകാരുമായുള്ള പിണക്കങ്ങളെ തുടര്‍ന്ന് ലബീബ 5 വയസുള്ള മകനുമൊത്ത് ആലത്തിയൂരിലെ വീട്ടിലാണ് താമസിച്ചിരുന്നത്. ലബീബയുടെ ആദ്യ വിവാഹത്തിലുള്ളതാണ് അഞ്ച് വയസുള്ള മകൻ.മരിക്കുന്നതിന് രണ്ടു ദിവസം മുമ്പാണ് ലബീബയെ ഭര്‍ത്താവിന്റെ പിതാവ് മുസ്തഫ വീട്ടിലേക്ക് കൊണ്ടുപോയത്. ഭര്‍തൃവീട്ടിലേക്ക് വിളിച്ചപ്പോള്‍ പോകാന്‍ കൂട്ടാക്കാതിരുന്നപ്പോള്‍ മകനെ കൊണ്ടു പോകുകയും പിന്നീട് മകന്‍ ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കുന്നില്ലെന്നും പറഞ്ഞ് ലബീബയെ വീട്ടിലേക്ക് വരുത്തുകയുമായിരുന്നു. 

തിങ്കളാഴ്ച രാവിലെ 8 മണിയോടെ ബാത്ത് റൂമില്‍ വീണ് പരുക്കേറ്റതായ വിവരം അറിഞ്ഞ് ആശുപത്രിയിലെത്തിയ ബന്ധുക്കള്‍ക്ക് ലബീബ മരിച്ചതായാണ് വിവരം ലഭിച്ചത്. അന്വേഷണത്തില്‍ യുവതി ബാത്ത് റൂമില്‍ തൂങ്ങി മരിച്ചതായി അറിഞ്ഞു.

യുവതിയെ ഭര്‍ത്താവും ഭര്‍തൃപിതാവും മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായും ഇതിനെ തുടര്‍ന്നാണ് മരണമെന്നും യുവതിയുടെ മാതാവ് ഫസീല തിരൂര്‍ പോലീസില്‍ മൊഴി നല്‍കി. ലബീബയെ ഭര്‍തൃ പിതാവ് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായി മകള്‍ തന്നോടും അനിയത്തിയോടും പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് മകള്‍ സ്വന്തം വീട്ടിലേക്ക് പോന്നത്. മകളുടെ മരണത്തിന് പിന്നിലെ പ്രതികളെ കണ്ടെത്തി ശിക്ഷ നല്‍കണമെന്ന് ഫസീലയും ബന്ധുക്കളും തിരൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ലബീബയുടെ പിതാവ് സുബൈര്‍, ഇളയമ്മ സക്കീറാ ഭാനു, മൂത്തമ്മ സൗജത്ത്, മൊയ്തീന്‍ കുട്ടി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. യുവതി ഭര്‍തൃഗൃഹത്തില്‍ ദൂരുഹ സാഹചര്യത്തില്‍ മരിച്ചതിന് പിന്നില്‍ ഭര്‍ത്താവിന്റെയും ഭര്‍തൃപിതാവിന്റെയും പീഡനമാണെന്ന് യുവതിയുടെ ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കി.

Post a Comment

0 Comments