banner

സംസ്ഥാനത്തെ ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു; തീരുമാനം ചർച്ചയ്ക്ക് പിന്നാലെ; ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് കളക്ടര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍ കമ്പനികളിലെ ടാങ്കര്‍ ലോറികള്‍ നടത്തിയിരുന്ന സമരം പിന്‍വലിച്ചു. എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. 

ഉടമകളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് കളക്ടര്‍ ഉറപ്പ് നല്‍കി. ടാങ്കര്‍ ലോറി ഉടമകള്‍ സര്‍വീസ് നികുതി അടയ്‌ക്കേണ്ടതില്ലെന്നും കളക്ടര്‍ രേഖാനൂലം അറിയിച്ചു.

13 ശതമാനം ടാക്‌സ് നല്‍കാന്‍ നിര്‍ബന്ധിതരായതോടെയാണ് അനിശ്ചിതകാലത്തേക്ക് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ ടാങ്കർ ലോറി ഉടമകൾ തീരുമാനിച്ചത്. രണ്ട് കമ്പനികളിലായി 600 ഓളം ടാങ്കർ ലോറികളാണ് സമരത്തിനിറങ്ങിയത്. ഇവർ പണിമുടക്കിയതോടെ സംസ്ഥാനത്തെ പകുതി പമ്പുകളുടെയും പ്രവർത്തനം അവതാളത്തിലായി. 

സംസ്ഥാനത്ത് ഡീസല്‍, പെട്രോള്‍, മണ്ണെണ്ണ, ഫര്‍ണസ് ഓയില്‍, എടിഎഫ് എന്നിവയുടെ വിതരണം തടസപ്പെട്ടു.
ജിഎസ്ടി അധികൃതരിൽ നിന്നും ലോറി ഉടമകൾക്കെതിരെ നടപടി ഉണ്ടാവില്ലെന്ന് ചർച്ചയിൽ ഉറപ്പുനൽകിയതോടെയാണ് സമരം പിൻവലിക്കാൻ ലോറി ഉടമകൾ തയ്യാറായത്. 

സർവീസ് ടാക്സ് 13 ശതമാനം അടയ്ക്കാൻ കഴിയില്ലെന്നും കരാർ പ്രകാരം എണ്ണ കമ്പനികളാണ് ടാക്സ് നൽകേണ്ടതെന്നും ലോറി ഉടമകൾ ചർച്ചയിൽ പറഞ്ഞിരുന്നു.

Post a Comment

0 Comments