banner

ഫൈനലില്‍ വിസിൽ മുഴങ്ങാൻ മണിക്കൂറുകൾ മാത്രം; കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി; അഡ്രിയാന്‍ ലൂണയും സഹലും കളിച്ചേക്കില്ലെന്ന് കോച്ച്; ആശങ്കയിൽ ആരാധകവൃത്തം

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍ ഹൈദരാബാദ് എഫ്‌സിയെ നേരിടാനൊരുങ്ങവെ കേരള ബ്ലാസ്റ്റേഴ്‌സിന് കനത്ത ആഘാതമായി ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയ്ക്ക് പരിക്ക്. പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തവണ ബ്ലാസ്റ്റേഴ്‌സിനെ ഫൈനലില്‍ എത്തിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ലൂണ. ഫൈനലില്‍ ലൂണ കളിച്ചില്ലെങ്കില്‍ ബ്ലാസ്റ്റേഴ്‌സിന്റെ കിരീട സാധ്യതയെ അത് ബാധിച്ചേക്കും.
പരിശീലനത്തിനിടെ ലൂണയ്ക്ക് ചെറിയ പരിക്കേറ്റതായാണ് വുകോമാനോവിച്ച് നല്‍കുന്ന സൂചന. ലൂണ മെഡിക്കല്‍ സംഘത്തോടൊപ്പമാണെന്നും ഫൈനലില്‍ കളിച്ചേക്കില്ലെന്നും കോച്ച് വ്യക്തമാക്കി. എന്നാല്‍, ആരാധകര്‍ സ്‌റ്റേഡിയത്തിലെത്തുന്നത് തങ്ങള്‍ക്ക് ആത്മവിശ്വാസം പകരം. സീസണിലുടനീളം അവരുടെ സ്നേഹം അനുഭവിക്കാനായി എന്നു പറഞ്ഞ പരിശീലകന്‍ ഫൈനലില്‍ ക്യാപ്റ്റന്‍ ആരായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.

മലയാളി താരം സഹലിന് പരിക്കേറ്റതിനെ തുടര്‍ന്ന് രണ്ടാംപാദ സെമിയില്‍ കളിച്ചിരുന്നില്ല. സഹലിന് പിന്നാലെ ലൂണയും പുറത്തായാല്‍ അത് ഹൈദരാബാദിന് മേല്‍ക്കൈ നല്‍കും. ലൂണ കളിച്ചില്ലെങ്കില്‍ സഹലിനെ ഏതുവിധേനയും എത്തിക്കാനാകും ശ്രമം നടക്കുക. സെമി ഫൈനലിലെ ആദ്യപാദത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോള്‍ സഹലിന്റെ വകയായിരുന്നു. രണ്ടാം പാദത്തില്‍ ഗോള്‍നേടി ഫൈനല്‍ ഉറപ്പിച്ചതാകട്ടെ ലൂണയും.

ഞായറാഴ്ച വൈകിട്ട് ഏഴരയ്ക്ക് ഗോവയില്‍ വെച്ചാണ് ഫൈനല്‍ മത്സരം. ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഫൈനലാണിത്. ഹൈദരാബാദ് ആദ്യ ഫൈനലിനിറങ്ങുന്നു. വിന്നേഴ്‌സ് ഷീല്‍ഡ് നേടിയ ജംഷഡ്പൂര്‍ എഫ് സിയെ തോല്‍പ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സിന്റെ സെമി പ്രവേശനം. ഇരുപാദങ്ങളിലുമായി 2-1നാണ് കേരള ബ്ലാസ്റ്റേഴ്സ് ജയം നേടിയത്. ഹൈദരാബാദ് എഫ്‌സി എടികെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ച് ഫൈനലില്‍ ഇടംനേടി.

കറുപ്പില്‍ നീലവരകളുള്ള ജഴ്സി ധരിച്ച് ബ്ലാസ്‌റ്റേഴ്‌സ് എത്തുമ്പോള്‍ മഞ്ഞ ജഴ്‌സി ഹൈദരാബാദിന് ലഭിക്കും. ഫൈനലിന് ആരാധകരെ പ്രവേശിപ്പിക്കും. ഫൈനലിനായി കേരളത്തില്‍ നിന്നും ഒട്ടേറെ ആരാധകര്‍ ഗോവയില്‍ എത്തിക്കഴിഞ്ഞു. 18,000ത്തോളം ആരാധകര്‍ സ്‌റ്റേഡിയത്തിലുണ്ടാകും. ഗോളടിച്ചും അടിപ്പിച്ചും കളത്തില്‍ വാഴുന്ന ലൂണയുടെ നഷ്ടം ഏതു രീതിയിലാണ് ബ്ലാസ്‌റ്റേഴ്‌സിനെ ബാധിക്കുകയെന്ന് കണ്ടറിയണം.

Post a Comment

0 Comments