banner

സിപിഎം പാർട്ടി കോൺഗ്രസിന് തുടക്കം: കണ്ണൂരിൽ കൊടി ഉയർന്നു; ലീഗിനും കോൺഗ്രസിനുമെതിരെ മുഖ്യമന്ത്രി

കണ്ണൂ‍ർ :  സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോൺ​ഗ്രസിന് കണ്ണൂരിൽ പതാക ഉയർന്നു. കണ്ണൂർ ജവഹർ സ്റ്റേഡിയതിൽ എ കെ ജി നഗറിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ചെങ്കൊടി ഉയർത്തിയത്. 

കോൺ​ഗ്രസിനും മുസ്ലീം ലീ​ഗിനുമെതിരെ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി നടത്തിയത്. നാടിനെ തക‍ർക്കുന്ന നയം ശക്തിപ്പെടുമ്പോൾ അതിനെതിരെ ശബ്ദമുയർത്താൻ കോൺ​ഗ്രസിനും മുസ്ലീം ലീ​ഗിനും സാധിക്കുന്നില്ലെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. 

വികസന കാര്യങ്ങൾ നടക്കാൻ പാടില്ലെന്ന് മാത്രമാണ് അവർ ശബ്ദമുയർത്തുന്നത്.  പാർമെന്റിലും കേരളത്തിനായി ശബ്ദിക്കാൻ അവർക്ക് കഴിയുന്നില്ല. സിപിഎമ്മിനോടുള്ള വിരോധം മാത്രമാണ് അവരെ മുന്നോട്ട് നയിക്കുന്നത്. നാട്ടിൽ ഒരു വികസനവും അനുവദിക്കില്ല എന്നതാണ് കോൺ​ഗ്രസിന്റെ സമീപനമെന്നും  മുഖ്യമന്ത്രി പറഞ്ഞു.

പൊതുസമ്മേളന നഗറിൽ ഉയർത്താനുള്ള പതാക പുന്നപ്ര–വയലാറിന്റെ മണ്ണിൽനിന്നും, കൊടിമരം കയ്യൂർ സമരഭൂമിയിൽനിന്നും മാണ് കണ്ണൂരിലെത്തിയത്. പി. കെ ശ്രീമതി നയിച്ച കൊടിമര ജാഥ കെ.കെ ശൈലജ ടീച്ചർ കൊടിമരം ഏറ്റുവാങ്ങി. എം സ്വരാജ് നയിച്ച പതാക ജാഥ എം വി ഗോവിന്ദൻ ഏറ്റുവാങ്ങി. 

സി. പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ,എം എ ബേബി, ഇ പി ജയരാജൻ, എ വിജയരാഘവൻ, തുടങ്ങി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ സംസ്ഥാന സമിതി അംഗങ്ങൾ പങ്കെടുത്തു. ചുവപ്പ് വളണ്ടിയർമാരുടെ അകമ്പടിയോടെ കാസർകോട്, കണ്ണൂർ ജില്ലകളിലെ സ്വീകരണ കേന്ദ്രങ്ങൾ പിന്നിട്ടാണ് കൊടിമരം സമ്മേളനം വേദിയിലേക്ക് എത്തിയത്.

കേന്ദ്ര കമ്മിറ്റി അംഗങ്ങളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും രാജ്യത്തിന്റെയും, സംസ്ഥാനത്തിന്റെയും വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ പ്രതിനിധികളും, നിരീക്ഷകരും എകെജി നഗറിൽ ഒത്തുകൂടി.

ഇ കെ നായനാർ അക്കാദമിയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ്‌ പ്രതിനിധി സമ്മേളനം. നാളെ ഏപ്രിൽ ആറ് ബുധനാഴ്ച രാവിലെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പാർടി കോൺഗ്രസ്‌ ഉദ്ഘാടനം ചെയ്യും.

പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 815 പേരാണ്‌ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത്‌.വിവിധ സംസ്ഥാനങ്ങളിൽനിന്നും പ്രതിനിധികളും നേതാക്കളും ഇതിനോടകം തന്നെ എത്തിത്തുടങ്ങി.

Post a Comment

0 Comments