banner

വിജയ്‌ ചിത്രം ‘ബീസ്റ്റി’ന്റെ പ്രദർശനം തടയണമെന്ന് മുസ്‌ലിം ലീഗ്

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ്. ഏപ്രിൽ 13ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. രണ്ട് ദിവസം മുമ്പാണ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയത്. പുറത്തിറങ്ങി നിമിഷങ്ങൾക്കകം തന്നെ ട്രെയ്‌ലർ തരംഗമായി മാറുകയായിരുന്നു.

ഇപ്പോഴിതാ വിജയ് നായകനായ ‘ബീസ്റ്റി’ന്റെ പ്രദർശനം തമിഴ്‌നാട്ടിൽ നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുസ്‌ലിം ലീഗ്. ഇക്കാര്യം വ്യക്തമാക്കി മുസ്‌ലിം ലീഗ് തമിഴ്‌നാട് അധ്യക്ഷൻ വി.എം.എസ്. മുസ്തഫ സംസ്ഥാന ആഭ്യന്തര സെക്രട്ടറി എസ്.കെ. പ്രഭാകറിനു കത്തുനൽകി. ചിത്രത്തിൽ ഇസ്‌ലാം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിച്ചിട്ടുണ്ടെന്നാണ് ആരോപണം.

ബോംബാക്രമണത്തിനും വെടിവെപ്പുകൾക്കും പിന്നിൽ മുസ്‌ലിമുകൾ മാത്രമാണെന്ന തരത്തിൽ സിനിമകളിൽ വളച്ചൊടിക്കപ്പെടുന്നത് ഖേദകരമാണ്. ‘ബീസ്റ്റ്’ പ്രദർശനത്തിനെത്തിയാൽ അത് അസാധാരണ സാഹചര്യത്തിലേക്കു നയിക്കുമെന്നും കത്തിൽ പറയുന്നു. ‘ബീസ്റ്റ് ’ കുവൈത്തിൽ നിരോധിച്ച കാര്യവും കത്തിൽ ചൂണ്ടിക്കാട്ടുന്നു. വിജയ്‌യുടെ കട്ടൗട്ടുകളിൽ പാലഭിഷേകം നടത്തി പാൽ പാഴാക്കാനിടയുള്ളതിനാൽ ‘ബീസ്റ്റി’ന്റെ പ്രത്യേക പ്രദർശനം അനുവദിക്കരുതെന്ന് തമിഴ്‌നാട് മിൽക്ക് ഫെഡറേഷൻ നേരത്തേ ആവശ്യപ്പെട്ടിരുന്നു.

പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. അതുകൊണ്ട് തന്നെ ദളപതി 65 എന്നാണ് ചിത്രം അറിയിപ്പെടുന്നത്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്.

സംവിധായകൻ ശെല്‍വരാഘവനും ബീസ്റ്റെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷൈൻ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതും. മൂന്ന് പ്രതിനായകൻമാരാണ് ചിത്രത്തില്‍ ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്.  ചിത്രത്തില്‍ 100 കോടിയാണ് വിജയ്‍യുടെ പ്രതിഫലം എന്നും റിപ്പോര്‍ട്ടുണ്ട്. 

Post a Comment

0 Comments