banner

തിരുവനന്തപുരത്ത് ഒൻപത് വയസുകാരിക്ക് ക്രൂരപീഡനം; പ്രതിക്ക് ജീവിതാവസാനം വരെ കഠിനതടവ്

തിരുവനന്തപുരം : ഒൻപത് വയസുകാരിയെ പട്ടാപ്പകൽ ക്രൂരമായി ബലാൽസംഗം ചെയ്‌ത പ്രതിക്ക് ജീവിതാവസാനം വരെ കഠിന തടവ് വിധിച്ച് കോടതി. കൂടാതെ 75000 രൂപ പിഴയും ചുമത്തി. മണ്ണന്തല ചെഞ്ചേരി ലെയിനിൽ കുരുൻകുളം തൃഷാലയത്തിൽ അനി (53)യെയാണ് തിരുവനന്തപുരം അതിവേഗ സ്‌പെഷൽ കോടതി ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം. 2012 നവംബർ മുതൽ 2013 മാർച്ചിനുള്ളിലാണ് കേസിനാസ്‌പദമായ സംഭവം. നാലാം ക്‌ളാസിൽ പഠിക്കുന്ന കുട്ടിയെ പ്രതിയുടെ ഓട്ടോയിലാണ് സ്‌കൂളിൽ നിന്ന് തിരിച്ച് വീട്ടിലേക്ക് കൊണ്ടാക്കിയിരുന്നത്. കുട്ടിയുടെ അച്ഛനും അമ്മയും ജോലിക്കായി പത്തനംതിട്ടയിൽ പോയപ്പോൾ അമ്മൂമ്മയോടൊപ്പം ആയിരുന്നു കുട്ടിയുടെ താമസം. ഈ അവസരം മുതലാക്കി കോട്ടക്കകം പത്‌മവിലാസം റോഡിലെ ഒഴിഞ്ഞ സ്‌ഥലത്ത് കൊണ്ടുപോയി കുട്ടിയെ പലതവണ പ്രതി പീഡനത്തിന് ഇരയാക്കുകയായിരുന്നു. 

ഒരു തവണ പ്രതിയുടെ സുഹൃത്തിനെ വിളിച്ചുവരുത്തി കുട്ടിയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്‌ത് കൊടുക്കുകയും ചെയ്‌തു.

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി വിവരം പുറത്ത് പറഞ്ഞിരുന്നില്ല. നിരന്തരമായ പീഡനത്തിൽ കുട്ടിയുടെ സ്വകാര്യഭാഗം മുറിഞ്ഞ് അണുബാധയുണ്ടായി. ഓട്ടോക്കാരന്റെ സ്വഭാവത്തിൽ സംശയം തോന്നിയ സ്‌കൂൾ അധ്യാപിക ചോദ്യം ചെയ്‌തപ്പോഴാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് അധ്യാപകർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

Post a Comment

0 Comments