banner

തൃക്കരുവയിൽ കുടിവെള്ളത്തിന് നെട്ടോട്ടമോടി ജനങ്ങൾ; പരിഹാരം കാണാനാകാതെ അധികൃതർ; ഇന്ന് ഏഴാം ദിനം

തൃക്കരുവയിൽ കുടിവെള്ളത്തിനായി ജനങ്ങൾ വലയുന്നു. തൃക്കരുവ ഒന്ന്, രണ്ട്, പതിനഞ്ച് എന്നീ വാർഡുകളിലെയും തൊട്ടടുത്ത വാർഡുകളിലെയും ജനങ്ങളാണ് കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്. പ്രദേശത്ത് ഈ അവസ്ഥ കഴിഞ്ഞ ഏഴ് ദിവസങ്ങളായി തുടരുകയാണെന്നും ഈ അവസ്ഥയ്ക്ക് അധികൃതർ സ്ഥായിയായ പരിഹാരം നൽകുന്നില്ലെന്നുമാണ് പ്രദേശവാസികൾ പരാതിയുയർത്തുന്നത്. അഷ്ടമുടി ലൈവ് പ്രതിനിധി പഞ്ചായത്ത് പ്രസിഡൻ്റിനെയും ചുമതലയുള്ള അസിസ്റ്റൻ്റ് എൻജിനീയറെയും വിവരമറിയിച്ചിരുന്നു. ഉടൻ പരിഹാരം കാണാമെന്ന് അഷ്ടമുടി ലൈവിൻ്റെ പ്രതിനിധിക്ക് ഇരുവരും ഉറപ്പ് നൽകി.

ഈക്കഴിഞ്ഞ ആറ് മാസത്തിനിടെ മൂന്നാം തവണയാണ് ഈ വേനലിൽ ഇങ്ങനെ ദിവസങ്ങളോളം കുടിവെള്ളത്തിനായി പൊതുജനങ്ങളെ അധികൃതർ നെട്ടോട്ടമോടിക്കുന്നത്. ജല വകുപ്പിന് കീഴിൽ അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രത്തിന് സമീപവും, അഷ്ടമുടി അഷ്ടജലറാണി പള്ളിയ്ക്ക് സമീപവും പമ്പ് ഹൗസുകൾ പ്രവർത്തിക്കുന്നുണ്ട്. ഇത് രണ്ടും ഒരേ സമയം കേടായതോടെയാണ് പൊതുജനം ദുരിതത്തിലായത്.

അടുത്തിടെ പമ്പ് ഹൗസുകളിൽ ഒന്നിൻ്റെ അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഈ സമയം പുതിയ പമ്പ് സെറ്റ് വാങ്ങിയതായും പറയപ്പെടുന്നു. ഇതും കാല താമസമില്ലാതെ കേടാവുകയായിരുന്നു. പമ്പ് ഹൗസുകളിൽ അറ്റകുറ്റപ്പണി നടക്കുന്ന സമയങ്ങളിൽ ജനങ്ങൾ കുടിവെള്ളം എത്തിക്കുന്നതിനാവശ്യമായ ബദൽ മാർഗ്ഗം സ്വീകരിക്കണമെന്ന് പഞ്ചായത്ത് അധിക്യതരോട് ആവശ്യപ്പെട്ടിരുന്നു. ആ ആവശ്യം നിരാഹരിക്കപ്പെടുന്ന കാഴ്ചയാണ് ഇവിടെ കാണാനാകുന്നത്.


Post a Comment

0 Comments