banner

സിനിമാതാരം സുരഭി ലക്ഷ്മി വഴിയരികിൽനിന്ന് രക്ഷിച്ച യുവാവ് മരിച്ചു

നടി സുരഭി വഴിയരികിൽനിന്ന് രക്ഷിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച പാലക്കാട് പട്ടാമ്പി സ്വദേശി വയലശേരി മുസ്തഫ മരിച്ചു. 

ഭാര്യയെയും കുഞ്ഞിനെയും അന്വേഷിച്ച് ജീപ്പോടിച്ച് കോഴിക്കോട്ടെയ്ക്ക് വന്ന മുസ്തഫ തൊണ്ടയാട് മേൽപ്പാലത്തിന് ചുവട്ടിൽ വച്ച് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പത്ത് മണിക്ക് കുഴഞ്ഞു വീഴുകയായിരുന്നു. 

ഏപ്രിൽ 12നാണ് സുരഭി യുവാവിനെ ആശുപത്രിയിലാക്കിയത്. മാനസികാസ്വാസ്ഥ്യമുള്ള ഭാര്യയേയും അന്വേഷിച്ച് ഇറങ്ങിയതായിരുന്നു യുവാവ്.

ഒപ്പമുണ്ടായിരുന്ന രണ്ടു പേർക്കും വാഹനം ഓടിക്കാനും അറിയില്ലായിരുന്നു. അതു വഴി വന്ന സുരഭിയാണ് കാറിൽ കയറ്റി മുസ്തഫയെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് പൊലീസിൽ വിവരമറിക്കുകയും ചെയ്തു. 

കാണാതായ ഭാര്യയെയും കുഞ്ഞിനെയും കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് കണ്ടെത്തിയിരുന്നു.  ഭാര്യ കുഞ്ഞിനെയുമെടുത്ത് രാത്രി പുറത്ത് പോയതായിരുന്നു. ഏറെ നേരത്തെ അന്വേഷണത്തിനൊടുവിൽ പൊലീസിൽ പരാതി നൽകി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഭാര്യയെ കണ്ടെത്തിയെന്ന് പറഞ്ഞ് യുവാവിന് പൊലീസ് സ്റ്റേഷനിൽ നിന്ന് ഫോൺ വന്നു. രണ്ട് കൂട്ടുകാരെയും ഇളയ കുട്ടിയേയും കൂട്ടി യുവാവ് ഉടൻ പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചു. എന്നാൽ യാത്രാ മധ്യേ യുവാവിന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു.

ഡ്രൈവിംഗ് അറിയാത്ത സുഹൃത്തുക്കൾ ഉടൻ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി സഹായത്തിന് അഭ്യർത്ഥിച്ചുവെങ്കിലും അതുവഴി പോയ വാഹനങ്ങളൊന്നും നിർത്താൻ കൂട്ടാക്കിയില്ല. തുടർന്ന് അതുവഴി പോയ സുരഭി ലക്ഷ്മിയുടെ ശ്രദ്ധയിൽ ഇവർ പെടുകയും താരം വണ്ടി നിർത്തി പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. 

തുടർന്ന് യുവാവിനേയും സുഹൃത്തുക്കളേയും കൂട്ടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോയി. യുവാവിനെ ആശുപത്രിയിലാക്കിയ ശേഷം കുഞ്ഞിനേയും കൊണ്ട് സുരഭി പൊലീസ് സ്റ്റേഷനിലെത്തി കുട്ടിയേയും സുരക്ഷിതയാക്കിയിരുന്നു.

Post a Comment

0 Comments