banner

നടി ആക്രമിക്കപ്പെട്ടക്കേസ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ പ്രധാന വിഷയമാകുന്നു


സ്ത്രീപക്ഷത്ത് നില്‍ക്കുന്നുവെന്ന് നിരന്തരം അവകാശപ്പെടുന്ന സര്‍ക്കാറിനെ അടിക്കാനുള്ള വടിയായാണ് യു.ഡി.എഫ് ഇതിനെ കണ്ടത്. ഹർജിക്ക് പിന്നാലെ സര്‍ക്കാറിനെ കുറ്റപ്പെടുത്തിയുള്ള പ്രസ്താവനകള്‍ യു.ഡി.എഫ് ഭാഗത്തുനിന്ന് വന്നുകൊണ്ടിരുന്നു. എന്നാല്‍, സര്‍ക്കാറിനെതിരായ ആരോപണങ്ങള്‍ക്ക് ആക്കം കൂട്ടുന്ന പ്രതികരണങ്ങളാണ് എല്‍.ഡി.എഫ് നേതാക്കളില്‍നിന്നുണ്ടായത്. തെരഞ്ഞെടുപ്പ് സമയത്ത് ഹർജി നല്‍കിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും പ്രത്യേക താല്‍പര്യമുണ്ടെന്നുമാണ് ഇ.പി. ജയരാജന്‍, കോടിയേരി ബാലകൃഷ്ണന്‍, ആന്‍റണി രാജു എന്നിവര്‍ പ്രതികരിച്ചത്. ഇത് വീണ്ടും യു.ഡി.എഫ് നേതൃത്വത്തിന് പിടിവള്ളിയായി. നടിയെ കുറ്റപ്പെടുത്താതെ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന യു.ഡി.എഫ് നേതൃത്വത്തെ വിമര്‍ശിച്ചാണ് മുഖ്യമന്ത്രി പിണറായി മറുപടി നല്‍കിയത്.

നടി ആക്രമിക്കപ്പെട്ടയുടന്‍ വിവരമറിഞ്ഞ പി.ടി. തോമസ് സ്ഥലത്തെത്തിയതാണ് കേസ് ശരിയായ ദിശയിലേക്ക് കൊണ്ടുപോകാന്‍ സഹായകമായത്. കേസിലെ ഒരു സാക്ഷിയുമായിരുന്നു അദ്ദേഹം. മരണം വരെ ഈ കേസ് ദുര്‍ബലമാകാതിരിക്കാനുള്ള ശ്രമങ്ങളും അദ്ദേഹം നടത്തിയിരുന്നു. കേസ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ സംഘടിപ്പിച്ച പരിപാടിയില്‍ സംബന്ധിച്ചാണ് തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയാണെന്ന സൂചന ഉമ തോമസ് നല്‍കിയത്. ഉമ മത്സരരംഗത്തുണ്ടായിട്ടും അത്ര സജീവമാകാതെ പോയ വിഷയമാണ് നടിയുടെ ഹർജിയോടെ ഇപ്പോള്‍ ചര്‍ച്ചയായി മാറിയത്. ഇത് മണ്ഡലത്തില്‍ സജീവ ചര്‍ച്ചയായി നിലനിര്‍ത്താനാവും യു.ഡി.എഫ് ശ്രമം.

Post a Comment

0 Comments