banner

കുടിശ്ശികയുടെ പേരില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു; ഗൃഹനാഥന്‍ ജീവനൊടുക്കി

ആലപ്പുഴ : കുടിശ്ശികയുടെ പേരില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് കെഎസ്‌ഇബി ഓഫീസില്‍ കയറി ചോദ്യം ചെയ്ത സിപിഎം പ്രാദേശിക നേതാവിനെ പാര്‍ട്ടി നടപടിയെടുത്തതിന് പിന്നാലെ ഗൃഹനാഥന്‍ ജീവനൊടുക്കി. എരുവ ഉണ്ണിയേഴത്ത് നാരായണനെയാണ് (ബാബു-60) ഇന്നലെ പുലര്‍ച്ചെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് ബാബുവിന്റെ വീട്ടിലെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചത്. 

ഇക്കാര്യം ബാബുവിന്റെ അയല്‍വാസിയും സിപിഎം എരുവ കമ്മിറ്റി അംഗവുമായ ആര്‍.ഹരികുമാര്‍ കെഎസ്‌ഇബി ഓഫീസില്‍ വിളിച്ച്‌ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ കുടിശ്ശികയുടെ പേരില്‍ ഹരികുമാറിന്റെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചിരുന്നു.
ഇതിനെതുടര്‍ന്ന് ഹരികുമാര്‍ കെഎസ്‌ഇബി ഓഫീസില്‍ എത്തി ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞിത് വിവാദമായി. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഹരികുമാറിന്റെ ഒപ്പം ബാബുവും ഉണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഹരികുമാറിനെ സിപിഎം പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തു. അതേസമയം തനിക്ക് വേണ്ടി ഇടപെട്ട ഹരികുമാറിന് പാര്‍ട്ടി നടപടി നേരിടേണ്ടി വന്നതിലുള്ള മനോവിഷമത്തിലാണ് നാരായണന്‍ ആത്മഹത്യ ചെയ്തതെന്ന് ഭാര്യ ഓമന പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍: മിഥുന്‍, ദിവ്യ.

Post a Comment

0 Comments