banner

മോഡൽ ഷഹനയുടെ മരണത്തില്‍ ഭർത്താവ് അറസ്റ്റിൽ; ഇയാൾ ലഹരിക്ക് അടിമ, ഫുഡ് ഡെലിവറിയുടെ മറവില്‍ ലഹരി വില്പന നടത്തിയതായും പോലീസ്

കോഴിക്കോട് : മോഡലും നടിയുമായ ഷഹനയുടെ മരണത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് സജാദ് ലഹരിക്ക് അടിമയെന്ന് പൊലീസ്. ഫുഡ് ഡെലിവറിയുടെ മറവില്‍ സജാദ് മയക്കുമരുന്ന് കച്ചവടം നടത്തി. പറമ്പിൽബസാറിലെ സജാദിന്റെ വീട്ടില്‍ നിന്നും ലഹരി മരുന്നും അനുബന്ധ വസ്തുക്കളും പൊലീസ് കണ്ടെത്തിയിരുന്നു.

ഷഹനയും സജാദും തമ്മില്‍ നിരന്തരം തര്‍ക്കവും വഴക്കും ഉണ്ടായിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയും തന്റെ ലഹരി ഉപയോഗത്തെ ചൊല്ലിയുമാണ് വഴക്കുണ്ടാകാറുള്ളതെന്നും സജാദ് പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. ഷഹനയെ മര്‍ദ്ദിച്ചിട്ടുണ്ടെന്നും സജാദ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

അതേസമയം, അഞ്ച് അടിയിലേറെ ഉയരമുള്ള ഷഹന ജനലിൽ കെട്ടിത്തൂങ്ങില്ലെന്ന് സഹോദരൻ പറഞ്ഞു. കൊലപാതകമാണെന്ന് പറയുകയാണ് സഹോദരൻ.

ഷഹനയുടേത് ആത്മഹത്യ തന്നെയാണോ എന്നറിയാനായി വിദഗ്ധസംഘം ഇന്ന് വീട്ടില്‍ പരിശോധന നടത്തും. വീട്ടില്‍ കെട്ടിയിരുന്ന അയ അഴിച്ചെടുത്താണ് ഷഹന ആത്മഹത്യ ചെയ്തതെന്നാണ് കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഷഹനയുടേത്.. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം ഷഹനയുടെ ശരീരത്തില്‍ ചെറിയ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വിശദമായ പരിശോധനക്ക് ശേഷമേ മറ്റ് കാരണങ്ങള്‍ വ്യക്തമാകു എന്നാണ് പൊലീസ് അറിയിക്കുന്നത്.

സ്ത്രീപീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സജാദിനെ അറസ്റ്റ് ചെയ്തത്. സജാദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കോടതിയുടെ അനുവാദം വാങ്ങി ഇന്ന് തന്നെ തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ നീക്കം. ഷഹാന മരിച്ച പറമ്പിൽ ബസാറിലെ വാടകവീട്ടിലാണ് ചേവായൂര്‍ പൊലീസ് തെളിവെടുപ്പിനായി സജാദിനെ എത്തിച്ചേക്കും.

കഴിഞ്ഞ ദിവസം രാത്രിയാണ് ഷഹന മരിച്ചത്. ഒന്നര വര്‍ഷം മുന്‍പാണ് സജാദ് ഷഹനയെ വിവാഹം കഴിച്ചത്. കോഴിക്കോട് ചെറുകുളം സ്വദേശിയാണ് സജാദ്. ഷഹനയുടെ വീട് കാസര്‍ഗോഡ് ചെറുവത്തുര്‍ തിമിരിയിലാണ്. വിവാഹം കഴിഞ്ഞത് മുതല്‍ സജാദും വീട്ടുകാരും ഷഹനയെ പീഡിപ്പിക്കുന്നുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. പറമ്പിൽ ബസാറില്‍ ഒന്നര മാസമായി ഷഹനയും ഭര്‍ത്താവും വാടകക്ക് താമസിക്കുകയായിരുന്നു

Post a Comment

0 Comments