banner

കോവിഡിന് പിന്നാലെ എത്തിയ വലിയ വെല്ലുവിളിയോ?; കുരങ്ങുപനി കൂടുതൽ രാജ്യങ്ങളിൽ സ്ഥിരീകരിച്ചു

വാഷിങ്ടൺ : കാനഡയ്ക്ക് പിന്നാലെ ഫ്രാൻസ്, ജർമനി, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിലും കുരങ്ങുപനി (Monkeypox) സ്ഥിരീകരിച്ചതോടെ കോവിഡിന് ശേഷം ലോകരാജ്യങ്ങളിൽ പുതിയ പകർച്ചവ്യാധിയെ കുറിച്ചുള്ള ആശങ്ക പടരുന്നു. ആഫ്രിക്കൻ ഭാഗങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന കുരങ്ങുപനി യൂറോപ്പ്, അമേരിക്ക തുടങ്ങിയ മേഖലകളിലേക്ക് വ്യാപിക്കുന്നതിൽ ലോകരാഷ്ട്രസംഘടനയുൾപ്പെടെയുള്ള ആരോഗ്യസ്ഥാപനങ്ങൾ ആശങ്കയിലാണ്.

സ്പെയിൻ, ഇറ്റലി, പോർച്ചുഗൽ, സ്വീഡൻ, കാനഡ, ഓസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിലാണ് ഇതുവരെ വൈറസ് മൂലമുണ്ടാകുന്ന കുരങ്ങുപനി സ്ഥിരീകരിച്ചത്. ഫ്രാൻസിൽ 29 കാരനാണ് രോഗബാധ കണ്ടെത്തിയത്. ബെൽജിയത്തിൽ രണ്ട് പേർക്ക് രോഗമുള്ളതായി അധികൃതർ അറിയിച്ചു. സ്പെയിനിൽ വെള്ളിയാഴ്ച 14 പേർക്കു കൂടി വൈറസ്ബാധ കണ്ടെത്തിയതോടെ ആകെ രോഗികളുടെ എണ്ണം 21 ആയി. 

ഫ്രാൻസിൽ കുരങ്ങുപനി സ്ഥിരീകരിച്ച വ്യക്തി രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ അടുത്തിടെ സന്ദർശനം നടത്തിയിട്ടില്ലെന്ന് ആരോഗ്യമേഖലാഅധികൃതർ അറിയിച്ചു. ബെൽജിയത്തിൽ രോഗം കണ്ടെത്തിയ രണ്ട് പേരും ഒരേ വിരുന്നിൽ പങ്കെടുത്തവരാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് രോഗികളുടേയും നില ഗുരുതരമല്ല. ഇരുവരേയും മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. ജർമനിയിൽ കുരങ്ങുപനി സ്ഥിരീകരിച്ചതായി റോയിട്ടേഴ്സും ഫോക്കസും റിപ്പോർട്ട് ചെയ്തു. രോഗികളുടെ എണ്ണം 21 ആയ സ്പെയിനിൽ 20 പേർക്ക് കൂടി വൈറസ് ബാധ സംശയിക്കുന്നുണ്ട്. നൈജീരിയയിൽ നിന്ന് യു.കെയിലേക്ക് മടങ്ങിയ വിമാനത്തിലുണ്ടായിരുന്ന ആറ് പേർ നിരീക്ഷണത്തിലാണ്. വിമാനത്തിലെ ഒരു യാത്രക്കാരന് കുരങ്ങുപനി സ്ഥിരീകരിച്ചിരുന്നു. 

അമേരിക്കയിൽ കാനഡ സന്ദർശനത്തിന് ശേഷം മടങ്ങിയ മസാച്യുസെറ്റ്സ് സ്വദേശിക്കാണ് വ്യാഴാഴ്ച കുരങ്ങുപനി സ്ഥിരീകരിച്ചത്. ഇതോടെ കാനഡയിൽ ഇതുവരെ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു. കൂടാതെ ക്യൂബെക് പ്രവിശ്യയിലെ 17 പേർക്ക് രോഗബാധ സംശയിക്കുന്നുണ്ട്. ഇറ്റലി, സ്വീഡൻ എന്നിവടങ്ങളിൽ ഓരോ കേസ് വീതമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. യൂറോപ്പിൽ നിന്നെത്തിയ ഒരാൾക്ക് കുരങ്ങുപനി സംശയിക്കുന്നതായി ഓസ്ട്രേലിയൻ അധികൃതർ അറിയിച്ചു. പോർച്ചുഗലിൽ 14 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുപതോളം പേർ നിരീക്ഷണത്തിലാണ്. രോഗവ്യാപനം തടയാനുള്ള നടപടികൾ ഊർജ്ജിതപ്പെടുത്താനുള്ള തിരക്കിലാണ് അധികൃതർ. യു.കെയിൽ മേയ് ആറിന് ഒമ്പത് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 
സ്വവർഗാനുരാഗികളായ പുരുഷൻമാരിലാണ് അധികരോഗവ്യാപനമെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി.

കൂടാതെ ത്വക്കിൽ അസാധാരണമായ വിധത്തിലുള്ള ചൊറിച്ചിലോ കുമിളകളോ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് കരുതൽ നടപടികൾ സ്വീകരിക്കണമെന്നും സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പനി, തലവേദന, ത്വക്കിൽ ചൊറിച്ചിലോ കുമിളകളോ ഉണ്ടാകുക എന്നിവയാണ് കുരങ്ങുപനിയുടെ ലക്ഷണങ്ങൾ. കുരങ്ങ്, എലി എന്നിവയിൽനിന്ന് രോഗം സംക്രമിക്കാനിടയുണ്ട്. കുരങ്ങുപനിയ്ക്ക് കാരണമായ വൈറസിന് രണ്ട് വകഭേദമാണുള്ളത്. പത്ത് ശതമാനം മരണനിരക്കുള്ള കോംഗോ വകഭേദവും (Congo strain) ഒരു ശതമാനം മരണനിരക്കുള്ള പടിഞ്ഞാറൻ ആഫ്രിക്കൻ വകഭേദവും (West African strain). ഗുരുതരരോഗലക്ഷണങ്ങൾ പ്രകടമാകാറുണ്ടെങ്കിലും ആഴ്ചകൾക്കുള്ളിൽ രോഗം മാറുന്നതായാണ് കണ്ടുവരുന്നത്. കുരങ്ങുപനിയിൽ മരണനിരക്ക് പൊതുവെ കുറവാണ്.

Post a Comment

0 Comments