banner

കഞ്ചാവ് വിൽപ്പന ഒറ്റിയെന്ന് സംശയം: കഞ്ചാവ് കേസിലെ പ്രതി അയൽവാസിയെ കുത്തിപ്പരുക്കേൽപ്പിച്ചു


തിരുവല്ലയിൽ കഞ്ചാവ് വിൽപ്പന സംബന്ധിച്ച് വിവരം എക്സൈസ് സംഘത്തിന് നൽകിയെന്ന സംശയത്തിൽ കഞ്ചാവ് കേസിലെ പ്രതി അയൽവാസിയെ കുത്തിപ്പരിക്കേൽപ്പിച്ചു. പയ്യാംപ്ലാത്ത തോമസ് ജോസഫിനെ(39) കഞ്ചാവ് കേസിലെ പ്രതി രാഹുൽ രാജൻ(24) കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കിഴക്കൻ മുത്തൂർ നാട്ടുകടവ് എസ്എൻഡിപി ഗുരുമന്ദിരത്തിന് സമീപം വെച്ചാണ് ആക്രമണം നടന്നത്. 

ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുറ്റപ്പുഴ കണ്ടത്തിൻകരയിൽ രാഹുൽ രാജനാണ് ആക്രമിച്ചതെന്ന് തോമസ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ഇന്നലെ രാത്രി ഒമ്പതരയോടെയാണ് ആക്രമണം നടന്നത്. കത്തി ഉപയോഗിച്ചുള്ള ആക്രമണത്തിൽ തോമസിന്റെ ഇടതുകൈയുടെ തോൾ പലകയ്‌ക്കും തോളിന് പിന്നിലായി വലതു വശത്തും നെറ്റിക്കും ആഴത്തിൽ മുറിവുണ്ട്. തോൾ പലകയ്‌ക്കു ഉണ്ടായ മുറിവ് ഗുരുതരമാണ്. മുഖത്തും നാലോളം മുറിവുകൾ ഉണ്ട്.

മൂന്നു മാസം മുന്‍പ്‌ രാഹുൽ രാജന്റെ ബൈക്ക് കഞ്ചാവ് സഹിതം എക്സൈസ് പിടിച്ചെടുത്തിരുന്നു. കേസിൽ ഇയാളെ പ്രതിയാക്കി എക്സൈസ് കേസെടുത്തിരുന്നു. തോമസിന്റെ വീടിന് മുന്നിലെ വഴിയിൽ ഇരുന്ന ബൈക്കാണ് പിടികൂടിയത്. എന്നാൽ ഇത് തോമസ് ഒറ്റു കൊടുത്തതാണ് എന്നാണ് പ്രതികൾ കരുതുന്നത്. ഇക്കാര്യം പറഞ്ഞു ഇന്നലെ വൈകിട്ട് രാഹുലും മറ്റൊരാളും വീടിന് മുന്നിൽ ചെന്ന് ചീത്ത വിളിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

ഈ സമയം തോമസ് വീട്ടിലില്ലായിരുന്നു. അതിന് ശേഷം വീട്ടുസാധനം വാങ്ങാൻ സ്‌കൂട്ടറിൽ പുറത്തേക്ക് പോയ തോമസിനെ പ്രതികൾ നാട്ടുകടവിൽ വച്ച് ആക്രമിക്കുകയായിരുന്നു. തോളിന് പിന്നിൽ കുത്തി വീഴ്‌ത്തുകയാണ് ചെയ്തത്. തുടർന്ന് മുഖത്ത് നിരവധി തവണ കുത്തിപ്പരുക്കേൽപ്പിച്ചു. തിരുവല്ല പൊലീസ് കോട്ടയം മെഡിക്കൽ കോളജിൽ എത്തി മൊഴിയെടുത്തു. പ്രതികൾ ഒളിവിലാണ്.

Post a Comment

0 Comments