banner

ഹണിട്രാപ്പിൽ കുടുക്കി വിവരങ്ങൾ ചോർത്തി; പാകിസ്താന് വ്യോമസേനാ വിവരങ്ങൾ ചോർത്തിക്കൊടുത്ത ഉദ്യോഗസ്ഥൻ പിടിയിൽ

ന്യൂഡൽഹി : ചാരവൃത്തി കേസുമായി ബന്ധപ്പെട്ട് വ്യോമസേനാ ഉദ്യോഗസ്ഥനെ ഡൽഹി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ കാൺപുർ സ്വദേശിയായ ദേവേന്ദ്ര ശർമ എന്ന ഉദ്യോഗസ്ഥനെയാണ് കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.

വ്യോമസേനാ ഉദ്യോഗസ്ഥനെ ഹണി ട്രാപ്പിൽ കുടുക്കി ഇയാളിൽ നിന്ന് സേനയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ചോർത്തിയെടുക്കാൻ ശ്രമിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. ഉദ്യോഗസ്ഥന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിൽ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ നടന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസി ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ ആണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

ഫെയ്സ്ബുക്കിലൂടെയാണ് ദേവേന്ദ്ര ശർമയെ ഹണി ട്രാപ്പിൽ അകപ്പെടുത്തിയത്. ചാറ്റിങ്ങിനിടെ ഇന്ത്യൻ എയർഫോഴ്സ് റഡാറുകളുടെ സ്ഥാനങ്ങൾ, സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ പോസ്റ്റിങ് തുടങ്ങി തന്ത്രപ്രധാനമായ വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട വ്യക്തി ശർമ്മയിൽ നിന്ന് അന്വേഷിച്ചറിയാൻ ആരംഭിച്ചുവെന്നാണ് പോലീസ് പറയുന്നത്. സുപ്രധാന വിവരങ്ങൾ പലതും ശർമ പങ്കുവെച്ചതായി പോലീസ് സംശയിക്കുന്നുണ്ട്. എത്രത്തോളം വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ടെന്ന് ചോദ്യംചെയ്യലിന് ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ.

ഇന്ത്യൻ സിം കാർഡ് ഉപയോഗിച്ചാണ് ദേവേന്ദ്ര ശർമയെ ബന്ധപ്പെട്ടിരിക്കുന്നത്. എന്നാൽ പിന്നീട് ആ നമ്പർ പ്രവർത്തനരഹിതമായി. കേസിൽ മെയ് ആറിനാണ് ശർമയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് സൈനിക രഹസ്യാന്വേഷ വിഭാഗത്തെ അറിയിച്ചിട്ടുണ്ട്. നിലവിൽ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലാണ് ഇയാൾ.

സേനയുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കുന്നത് മൂന്ന് വർഷം മുതൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

Post a Comment

0 Comments