banner

ഭാര്യയുടെ അടി അസഹനീയം; പൊറുതിമുട്ടിയ ഭർത്താവ് കോടതിയെ സമീപിച്ചു

ഹരിയാന : ഭാര്യയുടെ പീഡനം സഹിക്കാൻ കഴിയുന്നില്ലെന്നും എന്നും തന്നെ ക്രൂരമായി മർദ്ദിക്കുകയാണെന്നും കാണിച്ച് സർക്കാർ സ്കൂൾ അധ്യാപകൻ കോടതിയെ സമീപിച്ചു. ഹരിയാനയിലെ ഭിവാടിയിലാണ് സംഭവം. അജിത്ത് സിംഗാണ് സോനിപത്ത് സ്വദേശിനിയായ ഭാര്യയ്ക്കെതിരെ ഭിവാടി കോടതിൽ ഹർജി നൽകിയത്. പൈപ്പ് കൊണ്ടും ക്രിക്കറ്റ് ബാറ്റുകൊണ്ടും ഭാര്യ അജിത്തിനെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങളും ഇദ്ദേഹം കോടതിയിൽ ഹാജരാക്കി. ഇവരുടെ പ്രണയ വിവാഹം ഒമ്പത് വർഷം മുമ്പായിരുന്നു. കേസ് പരിഗണിച്ച കോടതി സംഭവം അന്വേഷിച്ച് തുടർ നടപടി സ്വീകരിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടു. അസിസ്റ്റൻറ് സബ് ഇൻസ്‌പെക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ വേണം അന്വേഷണ ചുമതല ഏൽപ്പിക്കാനെന്നാണ് കോടതിയുടെ ഉത്തരവ്.

ആദ്യ വർഷങ്ങളിൽ പ്രശ്നങ്ങൾ ഇല്ലായിരുന്നു. പിന്നീട് ഭാര്യ അകാരണമായി ദേഷ്യപ്പെടാൻ തുടങ്ങി. ഇതിനിടെ ഇവർക്ക് ഒരു കുട്ടിയും പിറന്നു. തൻറെ പേരിൽ ഫ്ലാറ്റ് വാങ്ങണം എന്ന് ആവശ്യപ്പെട്ടായിരുന്നു മർദനം തുടങ്ങുന്നത്. ഒരു സ്കൂൾ അധ്യാപകനായ തനിക്ക് ഫ്ലാറ്റ് വാങ്ങാനുള്ള സാമ്പത്തികാവസ്ഥയില്ലെന്ന് ഭാര്യയോട് പറഞ്ഞു. ഇതോടെ ആക്രമണം കൂടുകയായിരുന്നുവെന്ന് അജിത്ത് സിംഗ് പറയുന്നു.

കയ്യിൽ കിട്ടുന്ന സാധനം ഉപയോ​ഗിച്ച് വളരെ ക്രൂരമായാണ് തല്ലുന്നത്. എട്ട് വയസുള്ള മകൻറെ ഭാവി ഓർത്തും നാണക്കേട് ഭയന്നുമാണ് ഇത്രയും നാൾ മിണ്ടാതിരുന്നത്. പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്ന് ബോധ്യമായതിനാലാണ് വീട്ടിൽ രഹസ്യമായി സിസിടിവി ക്യാമറ സ്ഥാപിച്ചതെന്നും അധ്യാപകൻ കോടതിയെ അറിയിച്ചു. കുറച്ച് നാളുകളായി താൻ നേരിട്ട ആക്രമണത്തിൻറെ ദൃശ്യങ്ങൾ തെളിവായി ഇദ്ദേഹം കോടതിയിൽ സമർപ്പിച്ചിട്ടുമുണ്ട്.

Post a Comment

0 Comments