banner

നെയ്യാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; മദ്യം വാങ്ങുന്നതിന് ഷെയർ ഇടുന്നതിലുള്ള തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു

തിരുവനന്തപുരം : യുവാവിനെ നെയ്യാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം ആണെന്നു തെളിഞ്ഞു. മാറനല്ലൂർ റസൽപുരം പാൽ സൊസൈറ്റിക്കു സമീപം താമസിക്കുന്ന ഷിജു (32) ആണു കൊല്ലപ്പെട്ടത്.

മദ്യം വാങ്ങുന്നതിന് ഷെയർ ഇടുന്നതിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറയുന്നു. ഒപ്പം മദ്യപിച്ച പെരുങ്കടവിള തത്തിയൂർ സ്വദേശി ഷിജിൻ (29), മോഹനകുമാർ (36) എന്നിവരെ അറസ്റ്റു ചെയ്തു.

ഷിജുവിന് ഇരുവരെയും മുൻപരിചയം ഇല്ലെന്നാണ് പൊലീസ് പറയുന്നത്. മൂന്നാം തീയതി ബവ്റിജസ് ഷോപ്പിനു മുന്നിൽവച്ചു മദ്യം വാങ്ങുന്ന സമയത്താണ് ഷിജു ഇരുവരെയും പരിചയപ്പെടുന്നത്. പണം ഷെയർ ഇടുന്നതുമായി ബന്ധപ്പെട്ടു പിന്നീടു തർക്കമുണ്ടായി. മദ്യത്തിനായി ഷിജു നൽകിയ പണം കുറഞ്ഞുപോയതിനെ സംബന്ധിച്ചായിരുന്നു തർക്കം.

തന്റെ കയ്യിൽ പണം ഇല്ലെന്ന് ഷിജു പറഞ്ഞെങ്കിലും പോക്കറ്റിൽ പണം കണ്ടതോടെ വാക്കു തർക്കവും അടിപിടിയും നടന്നു. പിന്നീട് പരസ്പരം സംസാരിച്ച് ഒത്തുതീർപ്പിൽ എത്തിയെങ്കിലും വീണ്ടും വാക്കേറ്റം ഉണ്ടായി. ഇരുവരും ചേർന്ന് ഷിജുവിനെ മർദിച്ചു ഫോണും പൈസയും എടുത്തശേഷം കൊലപ്പെടുത്തി കണ്ടൽക്കടവ് ഭാഗത്ത് ആറ്റിലേക്ക് ഇട്ടെന്നാണു പൊലീസ് കേസ്.

ഷിജുവിന്റെ ഫോൺ പ്രതികൾ ഉപയോഗിച്ചതാണു ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ വഴിത്തിരിവായതെന്ന് പൊലീസ് പറയുന്നു.

Post a Comment

0 Comments