banner

ഇരുട്ടില്‍ 12 മണിക്കൂര്‍, മഴ നനഞ്ഞില്ല, കരഞ്ഞില്ല; കൊല്ലത്ത് രണ്ടര വയസുകാരനെ കാണാതായ സംഭവത്തിൽ ദുരൂഹത: പോലീസ് അന്വേഷണം ആരംഭിച്ചു.

കൊല്ലം : കൊല്ലം അഞ്ചല്‍ തടിക്കാട് കാഞ്ഞിരത്തറയില്‍ ഇന്നലെ രണ്ടര വയസുകാരനനെ കാണാതായ സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ. കാണാതായ കുട്ടിയെ ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു. വീട്ടില്‍ നിന്നും മുക്കാല്‍ കിലോമീറ്റര്‍ അകലെയുള്ള റബര്‍തോട്ടത്തില്‍ നിന്നുമാണ് രണ്ടര വയസുകാരന്‍ അഫ്രാനെ കണ്ടെത്തിയത്. തട്ടുതട്ടായി കിടക്കുന്ന റബര്‍ തോട്ടത്തില്‍ കുട്ടിയെത്തിയതില്‍ ദുരൂഹതയുണ്ടെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. എന്നാല്‍ ദുരൂഹതയടക്കം അന്വേഷിക്കുന്നുണ്ടെന്നാണ് പൊലീസ് വിശദീകരണം.

ഇന്നലെ വൈകുന്നേരം അഫ്രാന്റെ മാതാവ് മൂത്ത കുട്ടിയുമായി അടുത്ത പുരയിടത്തിലേക്ക് പോകുമ്ബോള്‍ കുഞ്ഞിനെ ഒപ്പം കൂട്ടിയിരുന്നില്ല. അഫ്രാനും മുത്തശ്ശിയുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് തിരികെ വരുമ്ബോള്‍ കുട്ടിയെ കാണാനില്ലായിരുന്നു എന്നാണ് പൊലീസിനു നല്‍കിയ മൊഴി.
കുട്ടിയെ കണ്ടെത്തിയ പുരയിടം അവനു പരിചയമുള്ളതാണെന്നും കുട്ടിയുമായി അവിടേക്ക് പോകാറുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. കുട്ടി ഹൈപ്പര്‍ ആക്ടീവ് ആണെന്നും പൊലീസ് പറയുന്നുണ്ട്. പക്ഷേ രണ്ടര വയസ്സുകാരന്‍ ഒറ്റയ്ക്ക് ആ പുരയിടം കയറിപ്പോവില്ലെന്ന് നാട്ടുകാര്‍ ഉറപ്പിച്ചു പറയുന്നു.

രാവിലെ 7 മണിക്ക് കുട്ടിയെ കണ്ടെത്തിയ ശേഷം ധരിച്ചിരുന്ന വസ്ത്രമടക്കം പൊലീസ് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ശരീരത്തിലോ വസ്ത്രത്തിലോ പിടിവലിയുടെ ലക്ഷണങ്ങളോ പാടുകളോ ഇല്ല. തട്ടുതട്ടായി ഉയരത്തിലേക്ക് കിടക്കുന്ന ഭൂമിയിലേക്ക് കുട്ടി ഒറ്റയ്ക്കു കയറിപ്പോയതാണെങ്കില്‍ക്കൂടി ശരീരത്തില്‍ പോറലുകള്‍ ഉണ്ടാവേണ്ടതാണ്.

കുട്ടി ഒറ്റയ്ക്ക് നടന്നുകയറിയതിന്റെ ഒരു ലക്ഷണവുമില്ല. ഇന്നലെ രാത്രി പെയ്ത കനത്ത മഴ മൂലമാണ് തിരച്ചില്‍ അവസാനിപ്പിച്ചത്. ഏതാണ്ട് പുലര്‍ച്ചെ വരെ മഴ പെയ്തിരുന്നു. എന്നാല്‍ കുട്ടിയുടെ വസ്ത്രങ്ങളോ കുട്ടിയോ വല്ലാതെ നനഞ്ഞു കുതിര്‍ന്ന അവസ്ഥയില്‍ ആയിരുന്നില്ല. ശരീരത്തില്‍ ചെറിയ നനവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ആദ്യം കണ്ടെത്തിയ ടാപ്പിങ് തൊഴിലാളി പറയുന്നു.

കുട്ടി പോകാന്‍ ഇടയുള്ള എല്ലാ സ്ഥലങ്ങളിലും രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പൊലീസും അഗ്‌നിശമന സേനയും ഉള്‍പ്പെടെ രാത്രി തിരച്ചില്‍ നടത്തിയിട്ടും 300 മീറ്റര്‍ അപ്പുറത്ത് കുട്ടിയുണ്ടെങ്കില്‍ എന്തുകൊണ്ട് കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നതാണ് സംശയം.

മഴയത്ത് രാത്രി മുഴുവന്‍ റബര്‍ തോട്ടത്തില്‍ ആരെയും കാണാതെ ഇരിക്കേണ്ടി വന്നാല്‍ രണ്ടര വയസ്സുകാരന്‍ കരയില്ലേ എന്ന ചോദ്യമാണ് പ്രധാനമായും നാട്ടുകാര്‍ ഉയര്‍ത്തുന്നത്. കുട്ടിയെ കാണാതാവുന്നതിന് മുന്‍പ് കരച്ചില്‍ കേട്ടിരുന്നു എന്നതുമായി ചേര്‍ത്തു വായിക്കുമ്ബോള്‍ മറ്റെവിടെ നിന്നെങ്കിലും പിന്നീട് പുരയിടത്തില്‍ കൊണ്ടുവന്നതാവാം എന്നാണ് സംശയം. ടാപ്പിങ് തൊഴിലാളിയായ സുനില്‍ കാണുമ്ബോള്‍ കുട്ടി റബര്‍ തോട്ടത്തില്‍ നില്‍ക്കുകയായിരുന്നു. അപ്പോഴും കുട്ടി കരഞ്ഞിരുന്നില്ല.

Post a Comment

0 Comments