banner

വാഹനാപകടത്തില്‍ ബി.ജെ.പി നേതാവ് ശങ്കു ടി. ദാസിന് ഗുരുതര പരിക്ക്; ദുരൂഹ വാര്‍ത്തകളെ തള്ളി നേതാക്കള്‍

കോഴിക്കോട് : വാഹനാപകടത്തില്‍ ബി.ജെ.പി നേതാവ് ശങ്കു ടി. ദാസിന് ഗുരുതര പരിക്ക്. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. പിന്നാലെ വ്യാപകമായി പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകള്‍ക്കെതിരെ ബി.ജെ.പി നേതാക്കള്‍ രംഗത്ത്.

എന്തിലും ഏതിലും ദുരൂഹത ആരോപിക്കുന്നത് ഒരുതരം മനോരോഗമാണെന്ന് സന്ദീപ് വചസ്പതി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ആര്‍ക്ക് അപകടം പറ്റിയാലും അതിന് പിന്നില്‍ ജിഹാദ് ആരോപിക്കുന്നത് സ്വയം പരിഹാസ്യരാവാനേ ഉപകരിക്കൂ എന്ന് തിരിച്ചറിയണം. ഒപ്പം അത് സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതവും കണക്കിലെടുക്കണെന്നും സന്ദീപ് വചസ്പതി പറഞ്ഞു.

ശങ്കുവിന്റെ അപകടത്തില്‍ മസാല ചേര്‍ത്ത് ആള്‍ക്കാരുടെ ആകുലതകളെ വില്‍പ്പന ചരക്കാക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നാണ് നേതാവ് സൂരജ് പേരാമ്പ്ര പറഞ്ഞത്.

വ്യാഴാഴ്ച രാത്രി 11 മണിയോടെ തിരൂര്‍ ചമ്രവട്ടം പാലത്തിന് സമീപത്ത് വെച്ചാണ് ശങ്കു ടി. ദാസിന് അപകടമുണ്ടായത്. വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ ശങ്കു സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. നിലവില്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ വിദഗ്ധ ചികിത്സയില്‍ കഴിയുകയാണ് ശങ്കു ടി ദാസ്. കരളിനാണ് പ്രധാനമായും പരിക്കേറ്റിട്ടുള്ളത്.

‘ദുരൂഹതാ തിയറിയുടെ ഉപജ്ഞാതാക്കളോടാണ്, എന്തിലും ഏതിലും ദുരൂഹത ആരോപിക്കുന്നത് ഒരുതരം മനോരോഗമാണ്. ആര്‍ക്ക് അപകടം പറ്റിയാലും അതിന് പിന്നില്‍ ജിഹാദ് ആരോപിക്കുന്നത് സ്വയം പരിഹാസ്യരാവാനേ ഉപകരിക്കൂ എന്ന് തിരിച്ചറിയണം. ഒപ്പം അത് സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതവും കണക്കിലെടുക്കണം. പുറത്തിറങ്ങി സാമൂഹ്യ പ്രവര്‍ത്തനം ചെയ്യുന്നവരെല്ലാം കൊല്ലപ്പെടാന്‍ പോകുന്നവരാണെന്ന സന്ദേശം സമാജത്തില്‍ നിരാശയും ഭീതിയും മാത്രമാണ് ഉണ്ടാക്കുക.

ശങ്കുവിന് അപകടം പറ്റി എന്നത് യാഥാര്‍ഥ്യമാണ്. നിലവില്‍ ഒരു ദുരൂഹതയും അതില്‍ ആരോപിക്കാനില്ല. വാഹനാപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ആണിത്. സ്‌ക്രീനില്‍ വലത് നിന്ന് ഇടത്തേക്ക് ആണ് ശങ്കുവിന്റെ ബൈക്ക് പോകുന്നത്. വാഹനം നിയന്ത്രണം വിട്ട് മുന്നിലുള്ള ബൈക്കില്‍ ഇടിക്കുന്നതായാണ് മനസിലാകുന്നത്. അതിനപ്പുറം ഒന്നും കാണാനില്ല. മറിച്ചൊരു നിഗമനത്തില്‍ എത്തണമെങ്കില്‍ ശങ്കുവിന് ബോധം തെളിയണം. അതുവരെ ക്ഷമിക്കുക.

അപകടത്തെ തുടര്‍ന്ന് അരമണിക്കൂര്‍ ചോര വാര്‍ന്ന് റോഡില്‍ കിടന്നു എന്നൊക്കെ ഉള്ളത് മറുനാടന്റെ ഭാവന മാത്രമാണ്. അതും ചികിത്സ വേണ്ട മറ്റൊരു മനോഭാവമാണ്. അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാര്‍ അരകിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ഇപ്പൊള്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ സുഖം പ്രാപിക്കുന്നു. ഇതാണ് യാഥാര്‍ത്ഥ്യം. ഇപ്പൊ വേണ്ടത് ദുരൂഹത തിയറി അല്ല, പ്രാര്‍ത്ഥനയാണ്. ആത്മവിശ്വാസമാണ്. ധൈര്യമാണ്,’ സന്ദീപ് വചസ്പതി പറഞ്ഞു.

Post a Comment

0 Comments