banner

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി; രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ

കോട്ടയം : പൊലീസിന്റെ കനത്ത സുരക്ഷാ വലയം ഭേദിച്ച്‌ അകത്തുകടന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാട്ടിയ ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.ഇവരെ കീഴ്‌പ്പെടുത്തിയ പൊലീസ് വാഹനത്തില്‍ കയറ്റി കൊണ്ടുപോയി. സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയരാന്‍ ഇടയുള്ളത് കണക്കിലെടുത്ത് മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. മുഖ്യമന്ത്രി താമസിക്കുന്ന നാട്ടകം ഗസ്റ്റ് ഹൗസിന് മുന്നില്‍ കറുത്ത മാസ്‌കിന് വിലക്കേര്‍പ്പെടുത്തി. കറുത്ത മാസ്‌ക് മാറ്റാന്‍ പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു.

കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി കോട്ടയം നഗരത്തിലെത്തിയത്. വേദിയിലേക്കുള്ള റോഡ് പൂര്‍ണ്ണമായും അടച്ചു. ബസേലിയോസ് കോളജ് ജംക്‌ഷന്‍, കലക്ടറേറ്റ് ജം‌ക്‌ഷന്‍, ചന്തക്കവല, ഈരയില്‍ക്കടവ് തുടങ്ങി കെകെ റോഡിലെ എല്ലാ പ്രധാന കവലകളും പൊലീസ് അടച്ചിട്ടു. മധ്യമേഖലാ ഐ ജി ഹര്‍ഷിത അട്ടല്ലൂരിക്കാണ് കോട്ടയത്ത് സുരക്ഷക്ക് മേല്‍നോട്ടം. മുന്നറിയിപ്പിലാതെയുള്ള റോഡടച്ചുള്ള നിയന്ത്രണങ്ങള്‍ ജനങ്ങളെ വലച്ചു.

പ്രതിഷേധങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ച്‌ ഉത്തരവിറങ്ങി. ലോക്കല്‍ പൊലീസിന് പുറമെ 25 സുരക്ഷാ സംഗമാണ് സംസ്ഥാനത്തുടനീളം മുഖ്യമന്ത്രിയെ അനുഗമിക്കുന്നത്. ഒരു പൈലറ്റ് വാഹനത്തില്‍ അഞ്ചുപേര്‍, രണ്ടു കമാന്‍ഡോ വാഹനത്തില്‍ പത്ത് പേര്‍, ദ്രുതകര്‍മസേനയുടെ എട്ടുപേരും സംഘത്തിലുണ്ട്. മുഖ്യമന്ത്രി മറ്റു ജില്ലകളിലേക്ക് കടക്കുമ്ബോള്‍ 40 അംഗ സുരക്ഷ ഉദ്യോഗസ്ഥര്‍ ഒപ്പമുണ്ടാകും. മറ്റു ജില്ലകളില്‍ ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അധികമായി ഒരു പൈലറ്റ് എസ്‌കോര്‍ട്ടുമുണ്ടാകും. ബോംബ് സ്ക്വാഡ് അടക്കമുള്ള സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. 

Post a Comment

0 Comments