banner

കൊല്ലത്തെ മത്സ്യഫെഡ് അഴിമതി; സര്‍ക്കാരിനെതിരെ ശക്തമായ സമരത്തിനൊരുങ്ങി ലത്തീന്‍ സഭ

കൊല്ലം : മത്സ്യഫെഡ് അഴിമതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കൊല്ലം ലത്തീന്‍ രൂപത. വലിയ അഴിമതി രണ്ട് ഉദ്യോഗസ്ഥരിലേക്ക് മാത്രമൊതുക്കാനാണ് സര്‍ക്കാര്‍ നോക്കുന്നതെന്ന് ലത്തീന്‍ അതിരൂപത ആരോപിക്കുന്നു. അഴിമതിക്കാരെ മുഴുവന്‍ പിടികൂടിയില്ലെങ്കില്‍ മത്സ്യത്തൊഴിലാളികളെ സംഘടിപ്പിച്ച്‌ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും കൊല്ലം രൂപത വൈദികന്‍ ഫാ. ജോര്‍ജ്ജ് സെബാസ്റ്റ്യന്‍ പറഞ്ഞു.
കേസില്‍ ഒരാളെ അറസ്റ്റ് ചെയ്ത്കേസ് ഒത്തു തീര്‍ക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് കൊല്ലം രൂപത പ്രത്യക്ഷമായി സര്‍ക്കാരിനെതിരെ രംഗത്തെത്തുന്നത്. 

മത്സ്യത്തൊഴിലാളികളില്‍ നിന്ന് സംഭരിക്കുന്ന മീന്‍ വില്‍ക്കുന്നതിന്റെ മറവില്‍ ഫിഷറീസ് വകുപ്പില്‍ നടന്ന തട്ടിപ്പില്‍, സമഗ്ര അന്വേഷണം നടത്തി മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് സഭയുടെ ആവശ്യം. കേവലം രണ്ട് പേര്‍ ചേര്‍ന്ന് മാത്രം നടത്തിയ തട്ടിപ്പായി സഭ ഇതിനെ കാണുന്നില്ല. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പിടിയിലായ രണ്ടു പേരെന്ന് ഫാ. ജോര്‍ജ്ജ് സെബാസ്റ്റ്യന്‍ ആരോപിക്കുന്നു.

വലിയ തട്ടിപ്പ് നടന്നിട്ടും സര്‍ക്കാര്‍ മൗനം നടിക്കുകയാണെന്നാണ് സഭയുടെ ആരോപണം. അഴിമതി സംബന്ധിച്ച്‌ സമഗ്ര അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും സഭ ആവശ്യപ്പെടുന്നു. മത്സ്യഫെഡില്‍ 350 പേരെ പിന്‍വാതിലിലൂടെ നിയമിച്ചത് ഇത്തരം അഴിമതികള്‍ക്കാണെന്നും സഭ കുറ്റപ്പെടുത്തുന്നു. 

മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുന്ന നിലപാട് സര്‍ക്കാ‍‍ര്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് രൂപത വ്യക്തമാക്കുന്നു.

Post a Comment

0 Comments