banner

പൊലീസ് ജീപ്പ് തടഞ്ഞ് നിർത്തി എസ്.ഐയെ വെട്ടി; പരിക്കേറ്റിട്ടും വിടാതെ പ്രതിയെ എസ്.ഐ പിടികൂടി

ആലപ്പുഴ : സ്കൂട്ടറിൽ പിന്തുടർന്ന് പൊലീസ് ജീപ്പ് തടഞ്ഞ് നിർത്തി എസ്.ഐയെ വെട്ടിപ്പരിക്കേൽപ്പിച്ചു. ആലപ്പുഴ നൂറനാട് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ യുടെ ചാർജുള്ള എസ്.ഐ തിരുവനന്തപുരം മലയിൻകീഴ് കുഴിവിള അകത്തു വീട്ടിൽ വി.ആർ.അരുൺ കുമാറി (37) നാണ് വെട്ടേറ്റത്. എന്നാൽ വാളിന് വെട്ടേറ്റ പരിക്ക് വകവെയ്ക്കാതെ മൽപ്പിടുത്തത്തിലൂടെ എസ്.ഐ പ്രതിയെ പിടികൂടി. നൂറനാട് മുതുകാട്ടുകര എള്ളുംവിളയിൽ സുഗതൻ (48) പിടിയിലായത്.

മദ്യപിക്കുന്ന ആളായ സുഗതൻ സഹോദരനോടും ഭാര്യയോടും സ്ഥിരമായി വഴക്കിനെത്തുന്നതായി പരാതി ലഭിച്ചിരുന്നു. തുടർന്ന് പരാതിയിൽ ഞായറാഴ്ച സുഗതനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഉച്ചയോടെ മാതാപിതാക്കൾക്കൊപ്പം സ്റ്റേഷനിലെത്തിയ ഇയാളെ തിങ്കളാഴ്ച വരാൻ പറഞ്ഞ് വിട്ടയച്ചിരുന്നു. തുടർന്ന് വൈകീട്ടാണ് ഇയാൾ ആക്രമണം നടത്തിയത്.

വൈകിട്ട് പട്രോളിങ് ഡ്യൂട്ടിക്കായി എസ്.ഐ ജീപ്പിൽ വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. ഡ്രൈവർ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. ജീപ്പിന് പിന്നാലെ സ്കൂട്ടറിൽ വന്ന പ്രതി പാറ ജങ്ഷനിൽ വെച്ച് ജീപ്പ് വേഗത കുറച്ച സമയം സ്കൂട്ടർ വട്ടം വെച്ചു . ജീപ്പിൽ നിന്നും ഇറങ്ങിയ എസ്.ഐയെ വാൾ ഉപയോഗിച്ച് കഴുത്തിന്‌ വെട്ടാൻ ശ്രമിച്ചു. എന്നാൽ ഇത് ഇടതു കൈകൊണ്ട് തടഞ്ഞതോടെയാണ് കൈക്ക് വെട്ടേറ്റത്.

Post a Comment

0 Comments