banner

കോൺഗ്രസുമായി ഇനി സഹകരണത്തിനില്ലെന്ന് പ്രശാന്ത് കിഷോർ

ഡെല്‍ഹി : കോണ്‍ഗ്രസിലെക്കില്ലെന്ന് ഉറപ്പിച്ച് തെരഞ്ഞെടുപ്പ് വിദഗ്ദ്ധന്‍ പ്രശാന്ത് കിഷോര്‍. ഒരിക്കലും പാര്‍ട്ടിയുമായി യോജിച്ചു പ്രവര്‍ത്തിക്കില്ല. തിരഞ്ഞെടുപ്പു വിജയത്തിലെ തന്റെ ട്രാക്ക് റെക്കോഡ് കോണ്‍ഗ്രസ് തകര്‍ത്തെന്നും അതിനാലാണ് ഇനി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കാത്തതിന് കാരണമെന്നും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി.

പത്ത് തെരഞ്ഞെടുപ്പുകളില്‍ വിജയിപ്പിച്ചിട്ടുണ്ട്, എന്നാല്‍ ഒരിടത്ത് മാത്രം പരാജയപ്പെട്ടു. അത് 2017ല്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ സഹായിച്ചപ്പോഴാണെന്നും അദ്ദേഹം പറഞ്ഞു. ബിഹാറില്‍ മുന്‍ കേന്ദ്ര മന്ത്രിയും ആര്‍.ജെ.ഡി. നേതാവുമായ രഘുവംശ് പ്രസാദ് സിങിന്റെ അനുസ്മരണത്തിനിടെയാണ് പ്രശാന്ത് കിഷോര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

2011 മുതല്‍ 2021 വരെ 11 തിരഞ്ഞെടുപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പതിനൊന്നു വര്‍ഷത്തിനിടെ ഒരിടത്ത് മാത്രമാണ് തോറ്റത്. അത് 2017ല്‍ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലാണ്. അന്ന് കോണ്‍ഗ്രസിന് വേണ്ടിയാണ് ഞാന്‍ പ്രവര്‍ത്തിച്ചത്, പക്ഷെ വിജയിക്കാനായില്ല. കോണ്‍ഗ്രസുമായി ഒന്നിച്ചു പോവില്ലെന്ന് പ്രഖ്യാപിക്കാന്‍ കാരണം ഇതാണ് എന്നും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി. രാജസ്ഥാനിലെ ഉദയ്പൂരില്‍ നടത്തിയ കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിവിര്‍ പരാജയമായിരുന്നു.

ഗുജറാത്തിലേയും ഹിമാചല്‍ പ്രദേശിലേയും തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.കോണ്‍ഗ്രസിനുളളില്‍ തന്നെ യോജിപ്പില്ല. നിലവിലെ പാര്‍ട്ടി മേധാവികള്‍ അവര്‍ക്കൊപ്പം മറ്റുള്ളവരെയും താഴ്ചയിലേക്ക് കൊണ്ടുപോകും. ഞാന്‍ കോണ്‍ഗ്രസിലേക്ക് എത്തിയാല്‍ തനിക്കും താഴ്ചയുണ്ടാകുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. കോണ്‍ഗ്രസുമായി സഹകരിക്കുന്നതിനായി നടത്തിയ പ്രശാന്ത് കിഷോറിന്റെ ചര്‍ച്ചകള്‍ രണ്ടു തവണയാണ് പരാജയപ്പെട്ടത്. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു.

Post a Comment

0 Comments