banner

രാജ്യസഭ തെരഞ്ഞെടുപ്പ്: കര്‍ണാടകയില്‍ ബിജെപിക്ക് നേട്ടം, നിര്‍മല സീതാരാമൻ ജയിച്ചു കയറി

ന്യൂഡല്‍ഹി : കര്‍ണാടകയില്‍ ഒഴിവുവന്ന നാലു സീറ്റുകളിലേക്ക് നടന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടം. മൂന്ന് സീറ്റില്‍ ബിജെപി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് ഒരിടത്ത് മാത്രമാണ് ജയിക്കാനായത്. കേന്ദ്രമന്ത്രിയായ നിര്‍മല സീതാരാമനും മുന്‍ കേന്ദ്രമന്ത്രിയായ ജയറാം രമേശുമാണ് ജയിച്ചവരില്‍ പ്രമുഖര്‍. ഇരുവര്‍ക്കും ജയിക്കാനാവശ്യമായ 46 വോട്ടുകള്‍ വീതം ലഭിച്ചു. 

രാജസ്ഥാനില്‍ ബിജെപിക്ക് തിരിച്ചടി നല്‍കി കോണ്‍ഗ്രസ് നാലില്‍ മൂന്നിടത്തും വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ ദേശീയ നേതാക്കള്‍ മുകുള്‍ വാസ്‌നിക്, രണ്‍ദീപ് സിങ് സുര്‍ജേവാല, പ്രമോദി തിവാരി എന്നിവര്‍ വിജയിച്ചു. ഘനശ്യാം തിവാരിയാണ് ജയിച്ച ബിജെപി സ്ഥാനാര്‍ഥി. കോണ്‍ഗ്രസിലെ തമ്മിലടിയില്‍ അട്ടിമറി പ്രതീക്ഷിച്ച് ബിജെപി സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിപ്പിച്ച സീ ന്യൂസ് ചാനല്‍ ഉടമ സുഭാഷ് ചന്ദ്ര പരാജയപ്പെട്ടു. 

തെരഞ്ഞെടുപ്പില്‍ രണ്‍ദീപ് സിങ് സുര്‍ജേവാല 43, മുകുള്‍ വാസ്‌നിക് 42, പ്രമോദ് തിവാരി 41, ഘനശ്യാം തിവാരി 43, എന്നിങ്ങനെയാണ് ലഭിച്ച വോട്ടുകള്‍. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ 41 വോട്ടാണ് വേണ്ടിയിരുന്നത്.

15 സംസ്ഥാനങ്ങളിലായി 57 സീറ്റുകളാണ് രാജ്യസഭയില്‍ ഒഴിവു വന്നിട്ടുള്ളത്. ഇതില്‍ 41 ഇടത്ത് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നാലു സംസ്ഥാനങ്ങളിലായി അവശേഷിക്കുന്ന 16 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്.

മഹാരാഷ്ട്ര, രാജസ്ഥാന്‍, കര്‍ണാടക, ഹരിയാന സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ്. കുതിര കച്ചവട സാധ്യത ഭയന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഹരിയാനയിലും, രാജസ്ഥാനിലും, മഹാരാഷ്ട്രയിലും എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റിയിരുന്നു. കര്‍ണ്ണാടകയിലും എംഎല്‍എമാരെ കുതിരക്കച്ചവട സാധ്യത ഭയന്ന് റിസോര്‍ട്ടിലാക്കി. ജെഡിഎസ്സിന്റെ മുഴുവന്‍ എംഎല്‍മാരെയുമാണ് റിസോര്‍ട്ടിലേക്ക് മാറ്റിയത്.

Post a Comment

0 Comments