banner

ഫ്രാങ്കോ മുളയ്ക്കലിന് വത്തിക്കാൻ അം​ഗീകാരം; വീണ്ടും ബിഷപ്പായി ചുമതലയേൽക്കും

തിരുവനന്തപുരം : കന്യാസ്ത്രീയെ ബലാത്സം​ഗം ചെയ്ത കേസിൽ കുറ്റാരോപിതനായ ഫ്രാങ്കോ മുളയ്ക്കൽ വീണ്ടും ബിഷപ്പായി ചുമതലയേൽക്കും.നേരത്തെ ജലന്ധർ ബിഷപ്പായിരുന്നു ഫ്രാങ്കോ മുളയ്ക്കൽ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി വത്തിക്കാൻ അം​ഗീകരിച്ചതോടെയാണ് വീണ്ടും സ്ഥാനമേൽക്കുന്നത്. 

ഇന്ത്യയുടെയും നേപ്പാളിന്റെയും ചുമതലയുള്ള ആർച്ച് ബിഷപ്പ് ലിയോപോൾഡോ ഗിറെല്ലി ജലന്ധർ രൂപത സന്ദർശിച്ച വേളയിൽ ഫ്രാങ്കോക്ക്‌ അനുകൂലമായി വത്തിക്കാൻ നിലപാട് സ്വീകരിച്ച കാര്യം അറിയിക്കുകയായിരുന്നുവെന്ന് ഹിന്ദുസ്ഥാൻ ടൈംസടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബലാത്സം​ഗ കേസിൽ പ്രതിയായതിനെ തുടർന്ന് 2018ലാണ് ബിഷപ്പ് ദവിയിൽ നിന്ന് താത്കാലികമായി മാറ്റി നിർത്തിയത്. കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയും ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടിരുന്നു. വെറുതേ വിടുന്നു എന്ന ഒറ്റവരിയിലായിരുന്നു ജഡ്ജി ജി ഗോപകുമാര്‍ വിധി പറഞ്ഞത്. 

പ്രോസിക്യൂഷന് പ്രതിക്കെതിരെ തെളിവ് കൊണ്ടുവരാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഫ്രാങ്കോയെ വെറുതെ വിട്ടത്. ജലന്ധർ ബിഷപ്പായിരിക്കെ 2014നും 2016നും ഇടയിൽ കോട്ടയം കോൺവെൻറിലെത്തിയപ്പോൾ തന്നെ പല തവണ പീഡിപ്പിച്ചുവെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി.

വിചാരണ കോടതി ഉത്തരവിനെതിരെ കന്യാസ്ത്രീ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തെളിവുകള്‍ പരിശോധിക്കുന്നതില്‍ കോടതി പരാജയപ്പെട്ടുവെന്ന് അതിജീവിത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മദർ സുപ്പീരിയർ എന്ന പദവിയിൽ നിന്ന് സാധാരണ കന്യാസ്ത്രിയാക്കി തരം താഴ്ത്തിയെന്നും ഇത്തരമൊരു നടപടി രൂപതയിൽ ആദ്യമായാണെന്നും അവർ പറഞ്ഞു. ഇതൊന്നും പരിഗണിക്കാതെയാണ് വിചാരണക്കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയതെന്നും ആദ്യമായിട്ടാണ് ഒരു കന്യാസ്ത്രി ബിഷപ്പിനെതിരെ ഒരു പീഡന പരാതി ഉന്നയിക്കുന്നതെന്നും അവർ ഹൈക്കോടതിയെ അറിയിച്ചു. തന്നെ പിന്തുണച്ച കന്യാസ്ത്രിമാർ പോലും സഭയിൽനിന്ന് പുറത്താക്കപ്പെടുന്ന സാഹചര്യമാണുണ്ടായതെന്നും പറഞ്ഞു.

Post a Comment

0 Comments