banner

ജീൻസ് പാൻ്റ് ഇടുന്നതിനെ ചൊല്ലി തർക്കം; യുവാവ് മരിച്ചു, ഭാര്യ കസ്റ്റഡിയിൽ

തിങ്കളാഴ്ച ഝാർഖണ്ഡിലെ ജംതാര ജില്ലയിൽ ഒരു പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പെൺകുട്ടിയുടെ ഭർത്താവിന്റെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് പെൺകുട്ടിയെ കസ്റ്റഡിൽ എടുത്തത്. ജീൻസ് ധരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് പതിനെട്ടുകാരനായ ഭർത്താവിനെ പെൺകുട്ടി കൊലപ്പെടുത്തിയെന്നാണ് വീട്ടുകാരുടെ പരാതി. 

ജംതാര സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ആനന്ദ് ജ്യോതി മിൻസ് പറയുന്നത് അവളുടെ ഭർത്താവ് ജൂലൈ പതിനാറിനാണ് മരിച്ചത് എന്നാണ്. യുവതിയുമായുണ്ടായ തർക്കത്തെ തുടർന്ന് പരിക്കേറ്റ് നാല് ദിവസത്തിന് ശേഷമാണ് യുവാവ് മരിച്ചത് എന്നും പൊലീസ് പറയുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് ഗോപാൽപൂർ ഗ്രാമത്തിൽ എത്തിയ പൊലീസ് സംഘം പതിനേഴുകാരിയായ പുഷ്പ ഹെംബ്രാമിനെ കസ്റ്റഡിയിലെടുത്തു. 

നാലുമാസം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. പെൺകുട്ടിക്ക് ജീൻസ് ധരിക്കുന്നത് വലിയ ഇഷ്ടമായിരുന്നു. എന്നാൽ, ഭർത്താവിന് അവൾ ജീൻസ് ധരിക്കുന്നത് ഇഷ്ടമല്ലായിരുന്നു. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടാകുമായിരുന്നു. ജൂലൈ 12 -ന് ഒരു മേളയിൽ പങ്കെടുത്ത് തിരികെ എത്തിയതായിരുന്നു പുഷ്പ. അപ്പോൾ അവൾ ഒരു ജീൻസാണ് ധരിച്ചിരുന്നത്. അത് കണ്ടതോടെ ഭർത്താവ് ആന്ദോളൻ ടുഡുവിന് ദേഷ്യം വന്നു. വിവാഹിതരായ സ്ത്രീകൾ ഇത്തരം വസ്ത്രങ്ങൾ ധരിക്കരുത് എന്ന് പറഞ്ഞുകൊണ്ട് അവൻ ദേഷ്യപ്പെട്ടു. 

തർക്കം രൂക്ഷമായപ്പോൾ ദമ്പതികൾ വീട് വിട്ട് പുറത്തിറങ്ങി. ടുഡു മദ്യപിച്ചിട്ടുണ്ടായിരുന്നു. റിപ്പോർട്ടുകളനുസരിച്ച് അയാൾ കുറ്റിക്കാട്ടിലും മുളങ്കാട്ടിലും വീണ് പരിക്കേറ്റിരുന്നു എന്ന് പറയുന്നു. എന്നാൽ, അതിന് ശേഷം ഇരുവരും മുറിയിലേക്ക് തന്നെ തിരികെ എത്തി. പക്ഷേ, പിറ്റേ ദിവസം മുതൽ ടുഡുവിന്റെ ആരോ​ഗ്യനില വഷളായി. ഇതേ തുടർന്ന് ആദ്യം പ്രദേശത്തെ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും മറ്റ് ആശുപത്രിയിലും എത്തിച്ചു. 

എന്നാൽ, ജൂലൈ പതിനാറിന് ടുഡു മരണപ്പെടുകയായിരുന്നു. തുടർന്ന് ഇയാളുടെ വീട്ടുകാർ ജംതാര പൊലീസിൽ പുഷ്പയ്ക്കെതിരെ പരാതി നൽകി. പൊലീസ് ​ഗ്രാമത്തിലെത്തുകയും അയൽവാസികളോടും മറ്റുമായി സംഭവത്തെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു. ടുഡുവിനെ പുഷ്പ മുറിവേൽപ്പിച്ചു എന്ന് പറയുന്നുണ്ട് എങ്കിലും അതിന് തെളിവുകളൊന്നും ലഭിച്ചില്ല എന്ന് മിൻസ് പറയുന്നു. 

കത്തിയും ഇതുവരെ കണ്ടെത്തിയിട്ടില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് വരാൻ കാത്തിരിക്കുകയാണ് എന്നും എന്നാലേ എന്തെങ്കിലും പറയാൻ സാധിക്കൂ എന്നും പൊലീസ് പറയുന്നു. 

Post a Comment

0 Comments