banner

വാഹനങ്ങളിൽ തട്ടി അപകടം: സീരിയൽ നടി അശ്വതി ലഹരിക്കേസിൽ പോലീസ് പിടിയിലാകുന്നത് രണ്ടാംതവണ

കൊച്ചി : അമിതമായി ലഹരി ഉപയോഗിച്ച് അപകടകരമായി വാഹനമോടിച്ച കേസിൽ ചൊവ്വാഴ്ച തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്ത സിനിമാ-സീരിയൽ നടി അശ്വതി ബാബു ലഹരിക്കേസിൽ പിടിയിലാകുന്നത് രണ്ടാംതവണ. മൂന്നു വർഷം മുമ്പ് നിരോധിത ലഹരിമരുന്ന് കൈവശംവെക്കുകയും ഉപയോഗിക്കുകയും ചെയ്തെന്ന കേസിൽ ഇവർ അറസ്റ്റിലായിരുന്നു. കൊച്ചിയിലെ നൈറ്റ് പാർട്ടികളിൽ ഇവർ ലഹരിമരുന്ന് വിതരണം ചെയ്തിരുന്നതായുള്ള വിവരവും പുറത്തുവന്നിരുന്നു.

ഡ്രൈവർ നൗഫലിനൊപ്പം ചൊവ്വാഴ്ച വൈകിട്ടാണ് അശ്വതി തൃക്കാക്കര പോലീസിന്റെ പിടിയിലാവുന്നത്. ആലുവ മുട്ടത്ത് വാഹനങ്ങളിൽ തട്ടി കാർ നിർത്താതെ പോയ ഇവരുടെ വാഹനത്തെ മറ്റു വാഹനങ്ങൾ പിന്തുടരുകയായിരുന്നു. ഒടുവിൽ തൃക്കാക്കര വെച്ച് നടിയും ഡ്രൈവറും സഞ്ചരിച്ച കാറിന്റെ ടയർ പൊട്ടി. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഇവരെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപിക്കുകയായിരുന്നു.

കാറിടിച്ച വാഹനങ്ങളുടെ ഉടമകളുടെ പരാതിപ്രകാരം തൃക്കാക്കര പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ പരിശോധനയ്ക്കായി ഇവരുടെ രക്ത സാമ്പിൾ പരിശോധനക്കയച്ചിട്ടുണ്ട്. ഇതിന്റെ റിസൽറ്റ് വന്ന ശേഷമേ ജാമ്യത്തിൽ വിട്ട പ്രതികൾക്കെതിരേ കൂടുതൽ വകുപ്പുകൾ ചേർക്കുന്ന കാര്യം തീരുമാനിക്കൂവെന്ന് പോലീസ് അറിയിച്ചു.

ഇതിനുമുമ്പ് 2018 ഡിസംബറിലാണ് അശ്വതിയും ഡ്രൈവർ ബിനോയിയും കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് പിടിയിലാകുന്നത്. അന്ന് നിരോധിത ലഹരിമരുന്നായ എം.ഡി.എം.എ. അശ്വതിയുടെ ഫ്ളാറ്റിൽ നിന്ന് കണ്ടെത്തിയിരുന്നു. ഫ്ളാറ്റിൽ അനാശാസ്യ പ്രവർത്തനങ്ങളും ലഹരി ഉപയോഗവും നടക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് പോലീസ് റെയ്ഡ് നടത്തിയത്.

Post a Comment

0 Comments