banner

കൊല്ലത്ത് 22കാരി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ; കൊലപാതകം ശ്വാസംമുട്ടിച്ച്

കൊല്ലം : യുവതിയുടെ അസാധാരണ മരണത്തിന് പള്ളിത്തോട്ടം പോലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതക കുറ്റത്തിന് ഭർത്താവ് പിടിയിൽ. കൊല്ലം, ജോനകപ്പുറം ബുഷറ മൻസിലിൽ അബ്ദുൽ ബാരി (34) ആണ് പള്ളിത്തോട്ടം പോലീസിന്റെ പിടിയിൽ ആയത്.

അബ്ദുൽ ബാരിയുടെ ഭാര്യ ആമിന (22) ഈ മാസം 22ന് രാവിലെ കഠിനമായ ശ്വാസതടസ്സം അനുഭവപ്പെട്ടു എന്ന് പറഞ്ഞ് അബ്ദുൽ ബാരിയും ബന്ധുക്കളും ചേർന്ന് ആമിനയെ കൊല്ലം കുമാർ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ ആമിന മരണപ്പെട്ടിരുന്നു.

പെൺകുട്ടിയുടെ മരണത്തിൽ അന്നുതന്നെ പിതാവ് സംശയം പ്രകടിപ്പിച്ചിരുന്നതിനാൽ പള്ളിത്തോട്ടം പോലീസിന്റെ നിർദ്ദേശപ്രകാരം മൃതശരീരം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ അസാധാരണ മരണത്തിന് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പള്ളിത്തോട്ടം പോലീസ്, മൃതശരീരം പൊസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചാണ് സംഭവം കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്.

പെൺകുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെടാൻ തക്ക അസുഖങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും, മൂക്കും വായും ബലമായി പൊത്തിപിടിച്ചതിൽ വച്ച് ഉണ്ടായ ശ്വാസതടസ്സമാണ് മരണകാരണമെന്നും ഡോക്ടറിൽ നിന്നും മനസ്സിലാക്കിയ പള്ളിത്തോട്ടം പോലീസ്, കൊല്ലം സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് ഐ.പി.എസ് ന്റെ നിർദ്ദേശപ്രകാരം ഭർത്താവായ അബ്ദുൽ ബാരിയെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിനെ തുടർന്നാണ്
പ്രതി കുറ്റസമ്മതം നടത്തിയത്.

കൊല്ലം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ അഭിലാഷ് എ യുടെ മേൽനോട്ടത്തിൽ പള്ളിത്തോട്ടം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഫയാസ് ആർ ന്റെ നേതൃത്വത്തിൽ, എസ് ഐ മാരായ സുകേഷ്, അനിൽ ബേസിൽ, ജാക്സൺ ജേക്കബ്, എ.എസ്.ഐ മാരായ കൃഷ്ണകുമാർ, സുനിൽ, എസ് സി.പി. മാരായ സുമ ഭായ്, ഷാനവാസ്, ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments