banner

കണ്ണൂരിലെ ബോംബിന്റെ പൈതൃകം കോണ്‍ഗ്രസിന്; കണക്കുകളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : കണ്ണൂര്‍ ജില്ലയിലെ ബോംബിന്റെ പൈതൃകം കോണ്‍ഗ്രസിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പന്തക്കപ്പാറയിലെ കൊളങ്ങരേത്ത് രാഘവന്‍ എന്ന ബീഡി തൊഴിലാളിയെ ബോംബെറിഞ്ഞ് കൊലപ്പെടുത്തി കോണ്‍ഗ്രസ് നേതാക്കളാണ് ബോംബാക്രമണങ്ങള്‍ക്ക് തുടക്കമിട്ടതെന്നും അദ്ദേഹം ആരോപിച്ചു. സി.പി.ഐ.എം കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

കണ്ണൂര്‍ ഡി.സി.സി ഓഫീസില്‍ മൂന്നുതരം ബോംബ് നിര്‍മാണം മാധ്യമങ്ങള്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ശക്തി വിവരിക്കുകയും ചെയ്തു. ഇതാരാണെന്ന് എല്ലാവര്‍ക്കുമറിയാം. കണ്ണൂരില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുന്നത് ആര്‍.എസ്.എസും എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടുമാണ്. ഇവരെക്കുറിച്ച് ഒരക്ഷരം മിണ്ടാന്‍ കോണ്‍ഗ്രസിനാകുന്നില്ല. ഇടതുപക്ഷത്തിന്റെ ഒട്ടേറെ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു. സി.പി.ഐ.എം കൊടി പൊതുജനമധ്യത്തില്‍ കത്തിച്ചു. സമൂഹമാധ്യങ്ങളില്‍ അത് പ്രചരിപ്പിച്ചു. 2020 മുതല്‍ ഒമ്പത് സി.പി.ഐ.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അഞ്ച് കൊലപാതകം യു.ഡിഎഫ് തന്നെയാണ് ചെയ്തതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ഒരിക്കലെങ്കിലും ഇതിനെ അപലപിക്കാനോ, തെറ്റാണെന്ന് പറയാനോ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായില്ല. കൊലപാതകികളെ സംരക്ഷിക്കുകയായിരുന്നു. നാല് കൊലപാതകം ആര്‍.എസ്.എസ് നടത്തിയപ്പോഴും മിണ്ടിയില്ല. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് 1,760 കൊലക്കേസുണ്ടായി. അതില്‍ 35 രാഷ്ട്രീയ കൊലപാതകവും. ഗ്രൂപ്പ് പോരിന്റെ ഭാഗമായി കോണ്‍ഗ്രസുകാര്‍തന്നെ കോണ്‍ഗ്രസുകാരെ വകവരുത്തിയ മൂന്ന് കേസും ഉള്‍പ്പെടുന്നു. നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് ജീവനക്കാരിയായിരുന്ന രാധ കോണ്‍ഗ്രസ് ഓഫീസില്‍ കൊല്ലപ്പെട്ടു.

ഇതിനെല്ലാം പിന്നില്‍ സമുന്നത കോണ്‍ഗ്രസ് നേതാക്കളാണെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും പറഞ്ഞെങ്കിലും ആരോപിതരെ സംരക്ഷിച്ചു. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 1,516 കൊലപാതക കേസുണ്ടായി. 26 രാഷ്ട്രീയ കൊലപാതകവും. ഈ സര്‍ക്കാര്‍ വന്നശേഷം എട്ടു രാഷ്ട്രീയ കൊലപാതകമുണ്ടായി. നാലെണ്ണം ആര്‍.എസ്.എസുകാര്‍ ചെയ്തു. മൂന്നെണ്ണം എസ്.ഡിപി.ഐക്കാരും. ഒരെണ്ണം കോണ്‍ഗ്രസുകാരും. കൊല്ലപ്പെട്ടതില്‍ നാലുപേര്‍ സി.പി.ഐ.എം പ്രവര്‍ത്തകരാണ്.

എല്ലാ പ്രതികള്‍ക്കെതിരെയും നിയമനടപടി സ്വീകരിച്ചു. ഒരു കേസിലും അന്വേഷണം അട്ടിമറിക്കപ്പെട്ടില്ല. പൊലീസ് കുറ്റവാളികളുടെ മുഖവും രാഷ്ട്രീയവും നോക്കിയല്ല, നിയമം നോക്കിയാണ് ഇടപെട്ടത്. അതാണ് തുടരുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

Post a Comment

0 Comments