banner

മോഡൽ ഷഹാനയുടെ മരണം; ഭർത്താവ് സജാദിനെതിരെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി കുറ്റപത്രം

കോഴിക്കോട് : നടിയും മോഡലുമായ ഷഹാനയുടെ മരണത്തിൽ ഭർത്താവ് സജാദിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കുറ്റപത്രം. ഷഹാനയെ സജാദ് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു. ആത്മഹത്യ ചെയ്ത ദിവസവും ഇരുവരും തമ്മിൽ വഴക്കുണ്ടായതായും കുറ്റപത്രത്തിൽ പറയുന്നു. 

ആത്മഹത്യയാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാണെങ്കിലും, ഭർത്താവിൽ നിന്നുള്ള പീഡനമാണ് ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഷഹാനയുടെ വീട്ടിൽ കണ്ടെത്തിയ ഡയറിയിൽ നിന്നാണു പീഡനത്തിന്റെ വ്യക്തമായ സൂചനകൾ ലഭിച്ചത്. 180 പേജുള്ള ഡയറിയിൽ 81 പേജുകളിൽ പീഡനവുമായി ബന്ധപ്പെട്ട വിവരങ്ങൾ എഴുതി വച്ചിട്ടുണ്ട്. ഷഹാനയുടെ മൊബൈൽ ഫോണും അനുബന്ധ ഉപകരണങ്ങളും പൊലീസ് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു.

മെയ് 13ന് ആണ് കോഴിക്കോട് പറമ്പിൽ ബസാറിലെ വാടക ക്വാർട്ടേഴ്സിൽ ഷഹാനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷഹാന ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഭർത്താവിനെതിരെ കുടുംബം പരാതിയുമായി രംഗത്തെത്തിയതോടെ പൊലീസ് ശാസ്ത്രീയ പരിശോധൻ ഉൾപ്പെടെ നടത്തിയിരുന്നു. ലഹരി മാഫിയയിലെ കണ്ണിയായ സജാദ് ഓൺലൈൻ ഭക്ഷണ വിതരണത്തിനിടെ ലഹരി വിൽപന നടത്തിയിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ചേവായൂർ പൊലീസാണ് സജാദിനെ അറസ്റ്റ് ചെയ്തത്. 

Post a Comment

0 Comments