banner

ലൈംഗിക ആരോപണ൦; വിരമിക്കല്‍ പ്രഖ്യാപിച്ച് WWE ചെയര്‍മാന്‍

ലോകത്ത് ഏറ്റവു൦ കൂടുതൽ കാഴ്ചക്കാരുള്ള റെസ്‌ലിംഗ് വിനോദ പരിപാടികള്‍ ഒരുക്കുന്ന വേള്‍ഡ് റസ്‌ലിംഗ് എന്‍റര്‍ടെയിന്‍മെന്‍റ് കമ്പനി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് വിന്‍സ് മക്മഹന്‍ വിരമിച്ചു. ലൈംഗിക ആരോപണത്തിന് പിന്നാലെയാണ് വിന്‍സ് മക്മഹന്‍റെ അപ്രതീക്ഷിത വിരമിക്കല്‍. അതേമയം തനിക്ക് പ്രായം 77 ആയെന്നും ഇനി പടിയിറങ്ങുകയാണെന്നും ഇത്രയും കാലം നല്‍കിയ പിന്തുണക്ക് ആരാധകരോട് നന്ദി അറിയിക്കുന്നുവെന്നും മക്‌മഹന്‍ പറഞ്ഞു. ഇതോടെ മക്‌മഹന്‍റെ മകള്‍ സ്റ്റെഫാനി മക്‌മഹനും നിക്ക് ഖാനും കമ്പനിയുടെ സാരഥ്യം ഏറ്റെടുക്കും. വിവാദങ്ങളെ തുടര്‍ന്ന്, കമ്പനിയുടെ ഓഹരികള്‍ക്ക് വന്‍ വിലിയിടിവ് നേരിട്ടിരുന്നു.

ജൂണിലാണ് മക്‌മഹന്‍ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ആരാപണവുമായി നാലു താരങ്ങള്‍ രംഗത്തെത്തിയത്. മക്മഹന്‍ തന്നെ പല തവണ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ആരോപണവുമായി ഒരു പ്രമുഖ റെസ്‌ലിംഗ് താരമാണ് ആദ്യം രംഗത്തെത്തിയത്. ഇയാള്‍ പലവട്ടം തന്നെക്കൊണ്ട് ഓറല്‍ സെക്‌സ് ചെയ്യിക്കുകയും നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്ന് ഇവര്‍ പരാതിപ്പെട്ടിരുന്നു. താന്‍ വിസമ്മതിക്കുന്ന ഘട്ടം വന്നപ്പോള്‍ മത്സരങ്ങളില്‍നിന്ന് തന്നെ ഒഴിവാക്കുകയും കരാര്‍ പുതുക്കാതെ മാറ്റിനിര്‍ത്തുകയും ചെയ്തുവെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ മറ്റ് മൂന്ന് വനിതാ റെസ്‌ലിംഗ് താരങ്ങള്‍ കൂടി മക്‌മഹനെതിരെ പരാതിയുമായി രംഗത്തെത്തി. മക്മഹന്‍ തങ്ങളെയും ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായാണ് ഇവര്‍ ആരോപിച്ചത്. പരിപാടികളില്‍ ഇടം നല്‍കുന്നതിന് പകരം സെക്‌സ് ആണ് ഇയാള്‍ ആവശ്യപ്പെട്ടത് എന്നാണ് ഇവര്‍ പരാതി നല്‍കിയത്.

തുടര്‍ന്ന്, കമ്പനി ബോര്‍ഡ് ചേര്‍ന്ന് മക്മഹനെതിരായ അന്വേഷണം ആരംഭിക്കുകയും ഇദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു. സിനിമ, സ്‌പോര്‍ട്സ് പരിപാടികള്‍ അടക്കം അനേകം മേഖലകളില്‍ വമ്പന്‍ മുതല്‍മുടക്ക് നടത്തിയ കമ്പനിയുടെ മേധാവി പല ഇടങ്ങളിലും സമാനമായ രീതിയില്‍ ലൈംഗിക ചൂഷണം നടത്തിയതായും കണ്ടെത്തി. ഇതിനെ തുടര്‍ന്ന് മാസങ്ങള്‍ക്കു മുമ്പ് മക്മഹന്‍ കമ്പനിയുടെ സി ഇ ഒ സ്ഥാനത്തുനിന്നും പടിയിറങ്ങിയിരുന്നു.

തുടര്‍ന്ന്, തനിക്കെതിരായ കേസുകള്‍ ഒത്തു തീര്‍ക്കുന്നതിന്റെ ഭാഗമായി ഇദ്ദേഹം നാല് റെസ്‌ലിംഗ് വനിതാ താരങ്ങള്‍ക്കുമായി 12 മില്യന്‍ ഡോളര്‍ (95 കോടി രൂപ) നല്‍കിയതായി വോള്‍സ്ട്രീറ്റ് ജേണല്‍ ജൂണില്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ പരാതിക്കാരായ വനിതാ താരങ്ങൾ ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറായില്ല. എന്നാല്‍, കേസ് നടപടികളില്‍നിന്ന് തങ്ങള്‍ പിന്‍വാങ്ങുന്നതായി ഇവര്‍ അറിയിച്ചു

Post a Comment

0 Comments