banner

ആര് ഭരിക്കുന്നുവെന്ന് നോക്കിയല്ല സമരം ചെയ്യുക, കെഎസ്ആർടി സമരം തുടരും: ആനത്തലവട്ടം ആനന്ദൻ

കൊച്ചി : ഹൈക്കോടതി പറഞ്ഞ തീയതിയിൽ കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റ് ശമ്പളം തന്നില്ലെന്നും അതിനാൽ സിഐടിയു സമരം തുടരുമെന്നും ആനത്തലവട്ടം ആനന്ദൻ. മീഡിയവണിനോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വേല ചെയ്തിട്ട് കൂലിയില്ലെങ്കിൽ സമരമല്ലാതെ മറ്റ് മാർഗമില്ലെന്നും തൊഴിലാളി എങ്ങനെ ജീവിക്കുമെന്ന് കൂടി ഹൈക്കോടതി പറയണമെന്നും അദ്ദേഹം പറഞ്ഞു.

പണിയെടുത്തിട്ട് കൂലിവാങ്ങാതെ ജോലി ചെയ്യണമെന്നാണോ കോടതി പറയുന്നതെന്ന്് ചോദിച്ച അദ്ദേഹം വരുമാനം തടസപ്പെടുത്തിയുള്ള സമരമല്ല തങ്ങൾ നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി. ഭരിക്കുന്നത് ആരെന്ന് നോക്കിയല്ല തങ്ങൾ സമരം ചെയ്യാറെന്നും അദ്ദേഹം വ്യക്തമാക്കി. ഭരിക്കുന്ന പാർട്ടി സംഘടന സമരം നടത്തുന്നത് ക്രെഡിറ്റിനാണോയെന്ന് ചോദിച്ചിരുന്നു.

കെഎസ്ആർടിസിയിൽ സമരം ചെയ്യുന്ന തൊഴിലാളി യൂണിയനുകളെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. സമരം അവസാനിപ്പിച്ചില്ലെങ്കിൽ സംഘടനകൾ നൽകിയ ഹരജിയിൽ നിന്ന് പിന്മാറുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ മുന്നറിയിപ്പ് നൽകി.

അതേസമയം പ്രതിസന്ധി കണ്ടില്ലെന്ന് നടിക്കരുതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ഹൈക്കോടതി വിധിയുടെ പൂർണ രൂപം പുറത്തുവന്നിട്ടില്ലെന്നും ഗവൺമെന്റ് പറഞ്ഞ കാര്യങ്ങൾ തന്നെയാണ് കോടതി പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്ത് വരികയാണെന്നും ഇനിയും സമരവുമായി മുന്നോട്ടു പോയാൽ വീണ്ടും സമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഓവർഡ്രാഫ്റ്റ് തിരിച്ചടക്കാൻ പണം വേണമെന്നും 755 കോടി രൂപ പുതിയ ബസ്സുകൾ വാങ്ങാൻ ഈ സർക്കാർ തന്നുവെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, യാത്രക്കാരുടെ എണ്ണം കുറഞ്ഞതും ഇന്ധനവില കൂടുന്നതും കണ്ടില്ലെന്ന് നടിക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. കെഎസ്ആർടിസിയുടെ വരവുചെലവുകൾ മനസ്സിലാക്കി മുന്നോട്ട് പോകണമെന്നും വരുമാനം കണ്ടെത്താനുള്ള പരിശ്രമങ്ങൾ നടത്തുമ്പോൾ അത് കണ്ടില്ലെന്ന് നടിക്കരുതെന്നും അദ്ദേഹം മാനേജ്‌മെന്റിനോട് പറഞ്ഞു.

പരിശ്രമങ്ങളെ സ്തംഭിപ്പിക്കുന്ന രീതി ശരിയല്ലെന്നും ഡ്യൂട്ടി പരിഷ്‌കരണത്തെ പറ്റി കാര്യമായി ആലോചിക്കുന്നുണ്ടെന്നും സിംഗിൾ ഡ്യൂട്ടി സംവിധാനം ശക്തിപ്പെടുത്താൻ നടപടികളുമായി മുന്നോട് പോകുമെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആർടിസിയുടെ വരുമാനം കൊണ്ട് തന്നെ സാമ്പത്തിക പ്രതിസന്ധി മറിക്കടക്കാൻ പറ്റുമെന്നാണ് ആത്മവിശ്വാസമെന്നും പറഞ്ഞു.

Post a Comment

0 Comments