banner

നടപടി ആവശ്യപ്പെട്ട എന്‍ എസ് നൂസൂറിനും, എം എസ് ബാലുവിനും സസ്‌പെന്‍ഷന്‍

സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസില്‍ അച്ചടക്ക നടപടി. സംസ്ഥാന ഉപാധ്യക്ഷന്മാരായ എന്‍ എസ് നുസൂര്‍, എസ് എം ബാലു എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. ദേശീയ സെക്രട്ടറി ആ ശ്രാവണ്‍ റാവുവാണ് ഇക്കാര്യം അറിയിച്ചത്. സംഘടനാവിരുദ്ധ പ്രവര്‍ത്തനെ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 

വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട ചാറ്റ് പുറത്തായ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന് പരാതി നല്‍കിയവരില്‍ നുസൂറും ബാലുവും ഒപ്പ് വെച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. ഇതിന് പിന്നാലെയാണ് നടപടി.
വിവരങ്ങള്‍ ചോരുന്നതുപൊലുള്ള കാര്യങ്ങള്‍ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നില്ലെന്നും വിഷയത്തില്‍ ദേശീയ നേതൃത്വം അന്വേഷണം നടത്തണമെന്നും കത്തില്‍ പറഞ്ഞിരുന്നു. നാല് വൈസ് പ്രസിഡന്റുമാരും നാല് ജനറല്‍ സെക്രട്ടറിമാരും ഒപ്പിട്ട കത്താണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസന്‍ നല്‍കിയത്. സംസ്ഥാന നേതൃത്വത്തിന് എതിരെ റിയാസ് മുക്കോളി, എന്‍എസ് നുസൂര്‍, എസ്‌ജെ പ്രേം രാജ്, എസ്എം ബാബു എന്നീ നേതാക്കളുടെ നേതൃത്വത്തിലാണ് ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.

വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥന്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് ദേശീയ നേതൃത്വം ഇടപെടണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്. വിമാനത്തില്‍ പ്രതിഷേധത്തിന് ശബരീനാഥന്‍ ആഹ്വാനം ചെയ്‌തെന്ന് തെളിയിക്കുന്ന വാട്‌സ് ആപ്പ് ചാറ്റുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതേ തുടര്‍ന്ന് അറസ്റ്റിലായ ശബരിനാഥന് കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.

إرسال تعليق

0 تعليقات